Skip to content

അടിച്ചുതകർത്ത് അലിസ ഹീലി. തുടർച്ചയായ നാലാം തോൽവി ഏറ്റുവാങ്ങി ആർ സീ ബി

വുമൺസ് പ്രീമിയർ ലീഗിൽ തുടർച്ചയായ നാലാം തോൽവി ഏറ്റുവാങ്ങി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. യു പി വാരിയേഴ്സിനെതിരായ മത്സരത്തിൽ 10 വിക്കറ്റിനായിരുന്നു ആർ സീ ബിയുടെ തോൽവി. ക്യാപ്റ്റൻ അലിസ ഹീലിയുടെ ബാറ്റിങ് മികവിലാണ് അനായാസ വിജയം യു പി കുറിച്ചത്.

മത്സരത്തിൽ ആർ സീ ബി ഉയർത്തിയ 139 റൺസിൻ്റെ വിജയലക്ഷ്യം 13 ഓവറിൽ വിക്കറ്റ് ഒന്നും നഷ്ടപെടാതെ യു പി വാരിയേഴ്സ് മറികടന്നു. 47 പന്തിൽ 18 ഫോറും ഒരു സിക്സുമടക്കം 96 റൺസ് നേടി തകർത്തടിച്ച ക്യാപ്റ്റൻ അലിസ ഹീലിയാണ് യു പി വാരിയേഴ്സിന് തകർപ്പൻ വിജയം സമ്മാനിച്ചത്. 31 പന്തിൽ 36 റൺസ് നേടിയ ദേവിക വൈദ്യ മികച്ച പിന്തുണ ക്യാപ്റ്റന് നൽകി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആർ സീ ബിയ്‌ക്ക് 19.3 ഓവറിൽ 138 റൺസ് നേടുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടപെട്ടിരുന്നു. 39 പന്തിൽ 52 റൺസ് നേടിയ എലിസ് പെറിയും 24 പന്തിൽ 36 റൺസ് നേടിയ സോഫി ഡീവൈനും മാത്രമാണ് ആർ സീ ബിക്ക് വേണ്ടി തിളങ്ങിയത്.

യു പി വാരിയേഴ്സിന് വേണ്ടി ഇംഗ്ലണ്ട് താരം സോഫി എക്ലെസ്റ്റോൺ 3.3 ഓവറിൽ 13 റൺസ് വഴങ്ങി നാല് വിക്കറ്റും ദീപ്തി ശർമ്മ മൂന്ന് വിക്കറ്റും നേടി. മാർച്ച് 12 ന് മുംബൈ ഇന്ത്യൻസിനെതിരെയാണ് യു പി വാരിയേഴ്സിൻ്റെ അടുത്ത മത്സരം. ഡൽഹി ക്യാപിറ്റൽസുമായാണ് ആർ സീ ബിയുടെ അടുത്ത മത്സരം.