ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ടൂർണമെന്റ് പോയിന്റ് സിസ്റ്റത്തിൽ പുതിയ മാറ്റങ്ങളുമായി ഐസിസി. പുതിയ മാറ്റങ്ങൾക്കൊപ്പം ടൂർണമെന്റ് ഷെഡ്യൂളും ഐസിസി പ്രഖ്യാപിച്ചു. പ്രഥമ ഐസിസി ചാമ്പ്യൻഷിപ്പ് പോയിന്റ് സിസ്റ്റത്തിൽ പ്രമുഖ ടീമുകളക്കം അതൃപ്തി അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് രണ്ടാം ടൂർണമെന്റിൽ ഐസിസി ഈ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്.
രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ടീമുകൾ നേടുന്ന ഓരോ വിജയത്തിനും 12 പോയിന്റുകൾ മാത്രമായിരിക്കും ലഭിക്കുക. കഴിഞ്ഞ ടൂർണമെന്റിൽ പരമ്പരയായി അടിസ്ഥാനമാക്കിയാണ് പോയിന്റുകൾ നിർണയിച്ചിരുന്നത്. അതിനാൽ 5 മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ കളിക്കുന്ന ടീമുകൾ ഒരു മത്സരം വിജയിക്കുമ്പോൾ 24 പോയിന്റാണ് കിട്ടുന്നതെങ്കിൽ 2 മത്സരങ്ങൾ അടങ്ങിയ പരമ്പര കളിക്കുന്ന ടീമുകൾക്ക് ഒരു മത്സരം മാത്രം വിജയിച്ചാൽ 60 പോയിന്റുകൾ ലഭിച്ചിരുന്നു.
നേടിയ പോയിന്റുകളുടെ ശതമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ടീമുകൾ റാങ്കിങ് നിർണയിക്കുക. മത്സരം വിജയിച്ചാൽ 100 ശതമാനവും മത്സരം ടൈ ആയാൽ 50 ശതമാനവും മത്സരം സമനിലയിലായാൽ 33.33 ശതമാനവും Percentage of Points ടീമുകൾക്ക് ലഭിക്കും.
https://twitter.com/ICC/status/1415190009322348544?s=19
നേരത്തെ ഓരോ പരമ്പരയ്ക്കും മത്സരങ്ങളുടെ എണ്ണം പരിഗണിക്കാതെ 120 പോയിന്റുകൾ നിശ്ചയിച്ചിരുന്നു. എന്നാൽ ഇനിമുതൽ ഓരോ പരമ്പരയ്ക്കും മത്സരങ്ങളുടെ എണ്ണം പരിഗണിച്ചായിരിക്കും പോയിന്റുകൾ നിശ്ചയിക്കുക. 2 മത്സരങ്ങളുടെ പരമ്പരയ്ക്ക് 24 പോയിന്റ് മാത്രം ലഭിക്കുമ്പോൾ 5 മത്സരങ്ങളുടെ പരമ്പരയിൽ മാക്സിമം 60 പോയിന്റ് വരെ ടീമുകൾക്ക് നേടാനാകും.
2023 ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള ഷെഡ്യൂളും ഐസിസി പുറത്തുവിട്ടു. രണ്ട് വർഷത്തെ കാലയളവിൽ 9 ടീമുകൾ ടെസ്റ്റ് മേസിനായി മാറ്റുരയ്ക്കും. ഓരോ ടീമുകളും 6 പരമ്പരകൾ വീതം ഈ കാലയളവിൽ കളിക്കും. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള 5 മത്സരങ്ങളുടെ പരമ്പരയോടെയാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് 2021-23 ന് തുടക്കമാവുക.