Skip to content

സച്ചിന് ശേഷം ഇതാദ്യം ! അഭിമാന നേട്ടവുമായി രച്ചിൻ രവീന്ദ്ര

ഐസിസി ഏകദിന ലോകകപ്പിൽ തകർപ്പൻ പ്രകടനം തുടരുകയാണ് ന്യൂസിലൻഡ് യുവതാരം രച്ചിൻ രവീന്ദ്ര. ഓസ്ട്രേലിയക്കെതിരായ ആവേശപോരാട്ടത്തിൽ തകർപ്പൻ സെഞ്ചുറി താരം നേടിയിരുന്നു. ഈ പ്രകടനത്തോടെ ലോകകപ്പിൽ അഭിമാന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഈ യുവതാരം.

അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിൽ 5 റൺസിനാണ് ഓസ്ട്രേലിയ വിജയിച്ചത്. ഓസ്ട്രേലിയ ഉയർത്തിയ 389 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡിന് നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 383 റൺസ് നേടാനായുള്ളൂ.

മത്സരത്തിൽ 79 പന്തിൽ നിന്നും സെഞ്ചുറി നേടിയ രച്ചിൻ രവീന്ദ്ര 89 പന്തിൽ 9 ഫോറും 5 സിക്സും ഉൾപ്പടെ 116 റൺസ് നേടിയാണ് പുറത്തായത്. താരത്തിൻ്റെ രണ്ടാം ലോകകപ്പ് സെഞ്ചുറിയാണിത്. ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ രച്ചിൻ രവീന്ദ്ര സെഞ്ചുറി നേടിയിരുന്നു.

ഏകദിന ലോകകപ്പിൽ 23 ആം വയസ്സിനുള്ളിൽ രണ്ട് സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം ബാറ്റ്സ്മാനാണ് രച്ചിൻ രവീന്ദ്ര. ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ മാത്രമാണ് ലോകകപ്പിൽ ഇരുപത്തി മൂന്നാം വയസ്സിൽ രണ്ട് സെഞ്ചുറി നേടിയിട്ടുള്ളത്.

മത്സരത്തിലെ സെഞ്ചുറി അടക്കം 6 ഇന്നിങ്സിൽ നിന്നും 81.20 ശരാശരിയിൽ 406 റൺസ് ഈ ലോകകപ്പിൽ രച്ചിൻ രവീന്ദ്ര നേടിയിട്ടുണ്ട്. ഇരുപത്തിമൂന്നാം വയസ്സിൽ സച്ചിനല്ലതാതെ മറ്റാർക്കും തന്നെ ഒരു ലോകകപ്പിൽ 400+ റൺസ് നേടാൻ സാധിച്ചിരുന്നില്ല. 1996 ൽ നടന്ന ലോകകപ്പിൽ 23 വയസ്സുമാത്രമുണ്ടായിരുന്ന സച്ചിൻ ടെണ്ടുൽക്കർ 523 റൺസ് അടിച്ചുകൂട്ടിയിരുന്നു.