ഏഷ്യ കപ്പിൽ ഫൈനൽ കാണാതെ പുറത്തായതിന് പുറകെ പാകിസ്ഥാന് വീണ്ടും കനത്ത തിരിച്ചടി. ചൈനയിൽ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിലും ഫൈനലിൽ പ്രവേശിക്കാൻ പാകിസ്ഥാനായില്ല. സെമിഫൈനലിൽ അഫ്ഗാനിസ്സ്ഥാനോട് പരാജയപെട്ടാണ് പാകിസ്ഥാൻ പുറത്തായത്.
മത്സരത്തിൽ നാല് വിക്കറ്റിൻ്റെ വിജയം നേടികൊണ്ടാണ് അഫ്ഗാനിസ്ഥാൻ ഫൈനലിൽ പ്രവേശിച്ചിരിക്കുന്നത്. പാകിസ്ഥാൻ ഉയർത്തിയ 116 റൺസിൻ്റെ വിജയലക്ഷ്യം 17.5 , ഓവറിൽ അഫ്ഗാനിസ്ഥാൻ മറികടന്നു. 39 റൺസ് നേടിയ നൂർ അലി സദ്രാനും 26 റൺസ് നേടിയ ക്യാപ്റ്റൻ ഗുൽബാദിൻ നയ്ബുമാണ് അഫ്ഗാനിസ്ഥാന് വിജയം സമ്മാനിച്ചത്.
നാളെ നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ ഇന്ത്യയുമായി അഫ്ഗാനിസ്ഥാൻ ഏറ്റുമുട്ടും. ഒന്നാം സെമി ഫൈനലിൽ ബംഗ്ളാദേശിനെ 9 വിക്കറ്റിന് തകർത്തുകൊണ്ടാണ് ഇന്ത്യ ഫൈനലിൽ എത്തിയത്.
മൂന്ന് വിക്കറ്റ് നേടിയ സായ് കിഷോർ, 26 പന്തിൽ 55 റൺസ് നേടിയ തിലക് വർമ്മ, 26 പന്തിൽ 40 റൺസ് നേടിയ ക്യാപ്റ്റൻ റിതുരാജ് ഗയ്ക്ക്വാദ് എന്നിവരുടെ മികവിലാണ് ഇന്ത്യ വിജയം കുറിച്ചത്. നാളെ വെങ്കലത്തിന് വേണ്ടിയുള്ള മത്സരത്തിൽ ബംഗ്ലാദേശ് പാകിസ്ഥാനെ നേരിടും.