ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരായ സൂപ്പർ ഫോർ പോരാട്ടത്തിൽ മികച്ച സ്കോർ നേടി ഇന്ത്യ. വിരാട് കോഹ്ലിയുടെയും കെ എൽ രാഹുലിൻ്റെയും തകർപ്പൻ സെഞ്ചുറി മികവിലാണ് ഇന്ത്യ മികച്ച സ്കോർ നേടിയത്. ഇരുവർക്കും മുൻപിൽ പാകിസ്ഥാൻ്റെ ബൗളിങ് നിര നിസ്സഹായരാവുകയായിരുന്നു.
നീണ്ട ഇടവേളയ്ക്ക് ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയ കെ എൽ രാഹുൽ 100 പന്തിൽ നിന്നുമാണ് തൻ്റെ സെഞ്ചുറി പൂർത്തിയാക്കിയത്. ഏകദിന ക്രിക്കറ്റിലെ കെ എൽ രാഹുലിൻ്റെ ആറാം സെഞ്ചുറിയാണിത്.
മറുഭാഗത്ത് 84 പന്തിൽ നിന്നുമാണ് കിങ് കോഹ്ലി തൻ്റെ സെഞ്ചുറി പൂർത്തിയാക്കിയത്. ഏകദിന ക്രിക്കറ്റിലെ തൻ്റെ 47 ആം സെഞ്ചുറിയാണ് കോഹ്ലി മത്സരത്തിൽ നേടിയത്. മൂന്നാം വിക്കറ്റിൽ കോഹ്ലിയും കെ എൽ രാഹുലും ചേർന്ന് 235 റൺസ് അടിച്ചുകൂട്ടി. ഇരുവരുടെയും മികവിൽ നിശ്ചിത 50 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 356 റൺസ് ഇന്ത്യ അടിച്ചുകൂട്ടി.
കെ എൽ രാഹുൽ 106 പന്തിൽ 12 ഫോറും 2 സിക്സും അടക്കം 111 റൺസ് നേടിയപ്പോൾ വിരാട് കോഹ്ലി 94 പന്തിൽ 9 ഫോറും 3 സിക്സും അടക്കം 122 റൺസ് അടിച്ചുകൂട്ടി.
നേരത്തെ ഓപ്പണിങ് കൂട്ടുകെട്ടിൽ 121 റൺസ് കൂട്ടിചേർത്തുകൊണ്ട് മികച്ച തുടക്കം ഗില്ലും രോഹിത് ശർമ്മയും ചേർന്ന് ഇന്ത്യയ്ക്ക് സമ്മാനിച്ചിരുന്നു. രോഹിത് ശർമ്മ 49 പന്തിൽ 56 റൺസ് നേടിയപ്പോൾ ശുഭ്മാൻ ഗിൽ 52 പന്തിൽ 58 റൺസ് നേടി.