ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തിൽ ഷഹീൻ അഫ്രീദിയ്ക്ക് മുൻപിൽ ഇന്ത്യൻ ബാറ്റ്സ്മാന്മാർ അടിപതറിയതോടെ പരിഹാസവുമായി മുൻ പാകിസ്ഥാൻ പ്രധാന മന്ത്രി.
മത്സരത്തിൽ 10 ഓവറിൽ 35 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് ഷഹീൻ അഫ്രീദി വീഴ്ത്തിയിരുന്നു. രോഹിത് ശർമ്മ, വിരാട് കോഹ്ലി, ഹാർദിക്ക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നീ പ്രധാനപെട്ട വിക്കറ്റുകളാണ് ഷഹീൻ അഫ്രീദി വീഴ്ത്തിയത്. മൂന്ന് വിക്കറ്റുകൾ വീതം നേടി ഹാരിസ് റൗഫ്, നസീം ഷാ എന്നിവരും മികവ് പുലർത്തിയതോടെ 48.5 ഓവറിൽ 266 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടമായി.
ഷഹീൻ അഫ്രീദിയുടെ ഈ മികച്ച പ്രകടനം പാക് ആരാധകർ ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. THEY CAN’T PLAY HIM എന്ന് പറഞ്ഞുകൊണ്ടാണ് ഇന്ത്യൻ ബാറ്റ്സ്മാന്മാരെ പരിഹസിച്ചുകൊണ്ടുള്ള പാക് ആരാധകരുടെ ആഘോഷം. ഇതിനിടെയാണ് ഇതേ വാചകം തൻ്റെ ഔദ്യോഗിക അക്കൗണ്ടിലൂടെ മുൻ പാകിസ്ഥാൻ പ്രധാനന്ത്രിയായ ഷഹ്ബാസ് ഷെരീഫ് പങ്കുവെച്ചിരിക്കുന്നത്.
മത്സരത്തിലേക്ക് വരുമ്പോൾ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി 82 റൺസ് നേടിയ ഇഷാൻ കിഷനും 87 റൺസ് നേടിയ ഹാർദിക്ക് പാണ്ഡ്യയും മാത്രമാണ് തിളങ്ങിയത്. അഞ്ചാം വിക്കറ്റിൽ 138 റൺസ് കൂട്ടിച്ചേർത്ത ഇരുവരുടെയും നിർണായക കൂട്ടുകെട്ടാണ് മത്സരത്തിൽ ഇന്ത്യയ്ക്ക് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്.