ഏഷ്യ കപ്പിൽ ഇന്ത്യയ്ക്കെതിരായ മികച്ച പ്രകടനത്തോടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി പാകിസ്ഥാൻ പേസർമാർ. മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത് ഇന്ത്യയെ കുറഞ്ഞ സ്കോറിൽ പാകിസ്ഥാൻ ഒതുക്കിയിരുന്നു.
10 ഓവറിൽ 35 റൺസ് വഴങ്ങി നാല് വിക്കറ്റ് നേടിയ ഷഹീൻ അഫ്രീദിയാണ് ഇന്ത്യൻ ബാറ്റിങ് നിരയെ തകർത്തത്. മൂന്ന് വിക്കറ്റുകൾ വീതം നേടികൊണ്ട് ഹാരിസ് റൗഫും നസീം ഷായും മികച്ച പിന്തുണ നല്കി.
ഏഷ്യ കപ്പ് ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു മത്സരത്തിൽ 10 വിക്കറ്റും ഫാസ്റ്റ് ബൗളർമാർ നേടുന്നത്.
മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 266 റൺസ് നേടുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടപെട്ടിരുന്നു. 81 പന്തിൽ നിന്നും 9 ഫോറും 2 സിക്സും അടക്കം 82 റൺസ് നേടിയ ഇഷാൻ കിഷൻ, 90 പന്തിൽ 7 ഫോറും ഒരു സിക്സും അടക്കം 87 റൺസ് നേടിയ ഹാർദിക്ക് പാണ്ഡ്യയുടെയും പ്രകടനമാണ് പൊരുതാവുന്ന സ്കോർ ഇന്ത്യയ്ക്ക് സമ്മനിച്ചത്. 14 പന്തിൽ 16 റൺസ് നേടിയ ജസ്പ്രീത് ബുംറയാണ് ഇന്ത്യയുടെ മൂന്നാമത്തെ ടോപ് സ്കോറർ.