Skip to content

ബ്രോഡിന് വിജയത്തോടെ മടക്കം !! അഞ്ചാം ടെസ്റ്റിൽ ആവേശവിജയവുമായി ഇംഗ്ലണ്ട്

ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിൽ ആവേശവിജയവുമായി ആതിഥേയരായ ഇംഗ്ലണ്ട്. അഞ്ചാം ദിനം അവസാന സെഷൻ വരെ നീണ്ട പോരാട്ടത്തിൽ 49 റൺസിനായിരുന്നു ഇംഗ്ലണ്ടിൻ്റെ വിജയം.

മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 384 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയക്ക് 334 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. ഒരു ഘട്ടത്തിൽ 264 ന് മൂന്ന് എന്ന ശക്തമായ നിലയിൽ നിന്നാണ് ഓസ്ട്രേലിയ തകർന്നത്. ഓസ്ട്രേലിയക്കായി ഉസ്മാൻ ഖവാജ 72 റൺസും ഡേവിഡ് വാർണർ 60 റൺസും സ്റ്റീവ് സ്മിത്ത് 54 റൺസും നേടി.

ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് നാല് വിക്കറ്റും മോയിൻ അലി മൂന്ന് വിക്കറ്റും ബ്രോഡ് രണ്ട് വിക്കറ്റും നേടി. അലക്സ് കാരിയെ വീഴ്‌ത്തികൊണ്ട് സ്റ്റുവർട്ട് ബ്രോഡാണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്.

രണ്ടാം ഇന്നിങ്സിൽ 91 റൺസ് നേടിയ ജോ റൂട്ട്, 73 റൺസ് നേടിയ സാക് ക്രോലി, 78 റൺസ് നേടിയ ബെയർസ്റ്റോ എന്നിവരുടെ മികവിലാണ് 395 റൺസ് നേടികൊണ്ട് 384 റൺസിൻ്റെ വിജയലക്ഷ്യം ഇംഗ്ലണ്ട് ഉയർത്തിയത്.

ഇംഗ്ലണ്ടിൻ്റെ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 2-2 ന് സമനിലയിൽ കലാശിച്ചു. ആദ്യ രണ്ട് മത്സരങ്ങളിൽ ഓസ്ട്രേലിയ വിജയിച്ചപ്പോൾ മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ട് വിജയിച്ചിരുന്നു. നാലാം മത്സരം മഴമൂലം ഉപേക്ഷിച്ചതിനാൽ ആഷസ് കിരീടം ഓസ്ട്രേലിയ നിലനിർത്തിയിരുന്നു.