അന്താരാഷ്ട്ര ക്രിക്കറ്റിലെ തൻ്റെ അരങ്ങേറ്റ മത്സരത്തിൽ ഇന്ത്യയ്ക്കായി തകർപ്പൻ സെഞ്ചുറി കുറിച്ച് യശസ്വി ജയ്സ്വാൾ. വിൻഡീസിനെതിരായ ടെസ്റ്റ് മത്സരത്തിലെ ആദ്യ ഇന്നിങ്സിലായിരുന്നു ഓപ്പണറായി എത്തി തകർപ്പൻ സെഞ്ചുറി ജയ്സ്വാൾ കുറിച്ചത്.
215 പന്തിൽ നിന്നുമാണ് ജയ്സ്വാൾ തൻ്റെ സെഞ്ചുറി പൂർത്തിയാക്കിയത്. ടെസ്റ്റ് അരങ്ങേറ്റത്തിൽ സെഞ്ചുറി നേടുന്ന പതിനേഴാമത്തെ ഇന്ത്യൻ താരമാണ് ജയ്സ്വാൾ. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെയും ഐ പി എല്ലിലെയും തകർപ്പൻ പ്രകടനത്തിന് പുറകെയാണ് ജയ്സ്വൾ ഇന്ത്യൻ ടീമിലെത്തിയത്. ശുഭ്മാൻ ഗിൽ ഓപ്പണിങ് സ്ഥാനത്തുനിന്നും സ്വയം പിന്മാറിയതോടെയാണ് ഓപ്പണറായി തന്നെ ജയ്സ്വാൾ അരങ്ങേറ്റം കുറിച്ചത്.
അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ചുറി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ഓപ്പണർ കൂടിയാണ് ജയ്സ്വാൾ.
മത്സരത്തിലേക്ക് വരുമ്പോൾ ആദ്യ ഇന്നിങ്സിൽ വിൻഡീസ് 150 റൺസിന് ഓൾ ഔട്ടായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ അശ്വിനും മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയുമാണ് വിൻഡീസിനെ തകർത്തത്.