Skip to content

തിരിച്ചടിച്ച് ഇംഗ്ലണ്ട് !! മൂന്നാം ടെസ്റ്റിൽ തകർപ്പൻ വിജയം

ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ആവേശവിജയവുമായി ആതിഥേയരായ ഇംഗ്ലണ്ട്. എഡ്ബാസ്റ്റണിൽ നടന്ന മത്സരത്തിൽ മൂന്ന് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിൻ്റെ വിജയം.

മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 251 റൺസിൻ്റെ വിജയലക്ഷ്യം വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു. 93 പന്തിൽ 75 റൺസ് നേടിയ ഹാരി ബ്രൂക്ക്, 55 പന്തിൽ 44 റൺസ് നേടിയ സാക് ക്രോലി, 32 റൺസ് നേടിയ ക്രിസ് വോക്സ് എന്നിവരാണ് ഇംഗ്ലണ്ട് വിജയത്തിൽ പ്രധാന പങ്ക് വഹിച്ചത്. ഓസ്ട്രേലിയക്കായി മിച്ചൽ സ്റ്റാർക്ക് അഞ്ച് വിക്കറ്റ് നേടി മികവ് പുലർത്തിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല.

ആദ്യ ഇന്നിങ്സിൽ 26 റൺസിൻ്റെ ലീഡ് നേടിയ ഓസ്ട്രേലിയക്ക് രണ്ടാം ഇന്നിങ്സിൽ 224 റൺസ് നേടുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായിരുന്നു. 112 പന്തിൽ 77 റൺസ് നേടിയ ട്രാവിസ് ഹെഡാണ് ഓസ്ട്രേലിയക്കായി തിളങ്ങിയത്. ഇംഗ്ലണ്ടിന് വേണ്ടി സ്റ്റുവർട്ട് ബ്രോഡ്, ക്രിസ് വോക്സ് എന്നിവർ മൂന്ന് വിക്കറ്റ് വീതവും മാർക്ക് വുഡ്, മൊയിൻ അലി എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.

ആദ്യ ഇന്നിംഗ്സിൽ 80 റൺസ് നേടിയ ബെൻ സ്റ്റോക്സിൻ്റെ ഒറ്റയാൾ പോരാട്ടമാണ് ഓസ്ട്രേലിയൻ ലീഡ് 26 റൺസ് മാത്രമാക്കി ചുരുക്കിയത്. ഒരു ഘട്ടത്തിൽ 142 റൺസിന് 7 വിക്കറ്റ് നഷ്ടപ്പെട്ട ശേഷമാണ് സ്റ്റോക്സിൻ്റെ മികവിൽ 247 റൺസ് ഇംഗ്ലണ്ട് നേടിയത്. ഓസ്ട്രേലിയക്കായി പാറ്റ് കമ്മിൻസ് 6 വിക്കറ്റുകൾ നേടി.

മറുഭാഗത്ത് ആദ്യ ഇന്നിങ്സിൽ 118 പന്തിൽ 118 റൺസ് നേടിയ മിച്ചൽ മാർഷാണ് ഓസ്ട്രേലിയയെ 263 റൺസിലെത്തിച്ചത്.