ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന് ആവേശകരമായ തുടക്കം. ഹെഡിങ്ലിയിൽ നടക്കുന്ന മത്സരത്തിൽ ഓസ്ട്രേലിയയെ കുറഞ്ഞ സ്കോറിൽ ഒതുക്കിയെങ്കിലും മറുപടി ബാറ്റിങിനായി ഇറങ്ങിയ ഇംഗ്ലണ്ടിൻ്റെയും സ്ഥിതി മറിച്ചായിരുന്നില്ല.
ആദ്യ ദിനം കളി നിർത്തുമ്പോൾ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 68 റൺസ് നേടിയിട്ടുണ്ട്. 19 റൺസ് നേടിയ ജോ റൂട്ടും ഒരു റൺ നേടിയ ജോണി ബെയർസ്റ്റോയുമാണ് ഇംഗ്ലണ്ടിനായി ക്രീസിലുള്ളത്. 33 റൺസ് നേടിയ സാക് ക്രോലി, 2 റൺ നേടിയ ബെൻ ഡക്കറ്റ്, 3 റൺസ് നേടിയ ഹാരി ബ്രൂക്ക് എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ഓസ്ട്രേലിയക്കായി പാറ്റ് കമ്മിൻസ് രണ്ട് വിക്കറ്റും മിച്ചൽ മാർഷ് ഒരു വിക്കറ്റും നേടി.
മറുഭാഗത്ത് ടോസ് നഷ്ടപെട്ട് ആദ്യം ബാറ്റിങിന് ഇറങ്ങിയ ഓസ്ട്രേലിയക്ക് 263 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടപെട്ടിരുന്നു. 118 പന്തിൽ 118 റൺസ് നേടിയ മിച്ചൽ മാർഷ് മാത്രമാണ് ഓസ്ട്രേലിയൻ നിരയിൽ തിളങ്ങിയത്. ട്രാവിസ് ഹെഡ് 39 റൺസ് നേടി. തിരിച്ചുവരവിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ മാർക്ക് വുഡാണ് ഓസ്ട്രേലിയയെ തകർത്തത്. ക്രിസ് വോക്സ് മൂന്ന് വിക്കറ്റും സ്റ്റുവർട്ട് ബ്രോഡ് ഒരു വിക്കറ്റും നേടി.