ടെസ്റ്റ് ക്രിക്കറ്റിലെ വിരമിക്കൽ തീരുമാനം പിൻവലിച്ച് ഇംഗ്ലണ്ട് ഓൾ റൗണ്ടർ മൊയിൻ അലി. രണ്ട് വർഷം മുൻപാണ് താരം ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചത്. ഇപ്പോഴിതാ രണ്ട് വർഷങ്ങൾക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്ക് വീണ്ടും തിരികെയെത്തുകയാണ് താരം.
പരിക്ക് മൂലം ആഷസ് പരമ്പരയിൽ നിന്നും പുറത്തായ സ്പിന്നർ ജാക്ക് ലീച്ചിന് പകരക്കാരനായാണ് മോയിൻ അലിയെ ഇംഗ്ലണ്ട് ടീമിൽ ഉൾപ്പെടുത്തിയത്. ജാക്ക് ലീച്ച് പുറത്തായതിന് പുറകെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സും കോച്ച് ബ്രണ്ടൻ മക്കല്ലവും മോയിൻ അലിയുമായി ചർച്ച നടത്തിയിരുന്നു. തിരിച്ചുവരവ് മുൻപേ തന്നെ പരിഗണിച്ചിരുന്ന താരത്തിന് ലഭിച്ച മികച്ച അവസരം കൂടിയാണിത്.
ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം ഇംഗ്ലണ്ടിനൊപ്പം ഐസിസി ടി20 ലോകകപ്പും ചെന്നൈ സൂപ്പർ കിങ്സിനൊപ്പം രണ്ട് തവണ ഐ പി എൽ കിരീടവും താരം നേടിയിരുന്നു. മോയിൻ അലിയുടെ പരിചയസമ്പത്ത് തങ്ങൾക്ക് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് ഇംഗ്ലണ്ട്. എന്നാൽ ഓസ്ട്രേലിയക്കെതിരെ ടെസ്റ്റിൽ അത്ര മികച്ച റെക്കോഡ് അല്ല താരത്തിനുള്ളത്. ജൂൺ പതിനാറിനാണ് ആഷസ് പരമ്പര ആരംഭിക്കുന്നത്.