ഡൽഹി ക്യാപിറ്റൽസിനെതിരായ നിർണായക മത്സരത്തിൽ ടീമിൻ്റെ തോൽവിയിലേക്ക് വഴിവെച്ചത് തൻ്റെ തീരുമാനമാണെന്ന് പഞ്ചാബ് കിങ്സ് ക്യാപ്റ്റൻ ശിഖാർ ധവാൻ. വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ 15 റൺസിനായിരുന്നു പഞ്ചാബ് പരാജയപെട്ടത്.
മത്സരത്തിലെ ഡൽഹി ഇന്നിങ്സിലെ അവസാന ഓവർ സ്‌പിന്നർക്ക് കൈമാറിയ തൻ്റെ തീരുമാനമാണ് ടീമിൻ്റെ തോൽവിയിലേക്ക് തന്നെ വഴിവെച്ചതെന്ന് മത്സരശേഷം ധവാൻ പറഞ്ഞു. കഗിസോ റബാഡ, അർഷ്ദീപ് സിങ് എന്നിവർക്ക് ഓവറുകൾ ശേഷിക്കുന്നുണ്ടായിരുന്നുവെങ്കിലും അവസാന ഓവർ സ്പിന്നറായ ഹർപ്രീത് ബ്രാറിനാണ് ധവാൻ കൈമാറിയത്. ധവാൻ്റെ ഈ മണ്ടൻ തീരുമാനം മുതലാക്കിയ റൂസ്സോയും ഫിലിപ്പ് സാൾട്ടും 23 റൺസാണ് ആ ഓവറിൽ അടിച്ചുകൂട്ടിയത്.
തോൽവി നിരാശയുണ്ടാക്കുന്നുവെന്നും ബൗളിങ്ങാണ് മത്സരത്തിൽ തിരിച്ചടിയായതെന്നും സ്വിങ് ലഭിച്ചിട്ടും ആദ്യ ഓവറുകളിൽ വിക്കറ്റ് നേടുവാൻ സാധിക്കാതിരുന്നത് കൂടുതൽ തിരിച്ചടിയായെന്നും ശിഖാർ ധവാൻ പറഞ്ഞു.