പെർത്തിൽ നടക്കുന്ന വിൻഡീസിനെതിരായ ടെസ്റ്റ് മത്സരത്തിലെ ആദ്യ ദിനത്തിൽ മേധാവിത്വം പുലർത്തി ആതിഥേയരായ ഓസ്ട്രേലിയ. യുവതാരം മാർനസ് ലാബുഷെയ്ൻ്റെ സെഞ്ചുറി മികവിൽ മികച്ച സ്കോർ ആദ്യ ദിനം ഓസീസ് സ്വന്തമാക്കി.
ആദ്യ ദിനം കളി നിർത്തുമ്പോൾ ഓസ്ട്രേലിയ 2 വിക്കറ്റ് നഷ്ടത്തിൽ 293 റൺസ് നേടിയിട്ടുണ്ട്. 154 റൺസ് നേടിയ മാർനസ് ലാബുഷെയ്നും 59 റൺസ് നേടിയ സ്റ്റീവ് സ്മിത്തുമാണ് ഓസ്ട്രേലിയക്ക് വേണ്ടി ക്രീസിലുള്ളത്. ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ എട്ടാം സെഞ്ചുറിയാണ് മത്സരത്തിൽ ലാബുഷെയ്ൻ നേടിയത്.
142 റൺസ് മൂന്നാം വിക്കറ്റിൽ മാർനസ് ലാബുഷെയ്നും സ്റ്റീവ് സ്മിത്തും കൂട്ടിചേർത്തിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ 37 ആം ഫിഫ്റ്റിയാണ് സ്റ്റീവ് സ്മിത്ത് നേടിയത്.
149 പന്തിൽ 65 റൺസ് നേടിയ ഉസ്മാൻ ഖവാജ, 5 റൺസ് നേടിയ ഡേവിഡ് വാർണർ എന്നിവരുടെ വിക്കറ്റാണ് ഓസ്ട്രേലിയക്ക് നഷ്ടമായത്. ജെയ്ഡൻ സീൽസും കെയ്ൽ മെയേഴ്സുമാണ് വിൻഡീസിന് വേണ്ടി വിക്കറ്റ് നേടിയത്.