Skip to content

വീണ്ടും അട്ടിമറി, പാകിസ്ഥാനെ തകർത്ത് ചരിത്രവിജയം കുറിച്ച് സിംബാബ്‌വെ

ഐസിസി ടി20 ലോകകപ്പിൽ പാകിസ്ഥാനെ അട്ടിമറിച്ച് ചരിത്രവിജയം കുറിച്ച് സിംബാബ്‌വെ. അവസാന പന്ത് വരെ നീണ്ട ആവേശപോരാട്ടത്തിൽ ഒരു റൺസിനായിരുന്നു സിംബാബ്‌വെയുടെ വിജയം.

മത്സരത്തിൽ 131 റൺസിൻ്റെ വിജയലക്ഷ്യവുമായി പാകിസ്ഥാനെ സിംബാബ്‌വെ അക്ഷരാർത്ഥത്തിൽ വിറപ്പിക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 129 റൺസ് നേടാൻ മാത്രമേ പാകിസ്ഥാന് സാധിച്ചുള്ളൂ. 38 പന്തിൽ 44 റൺസ് നേടിയ ഷാൻ മസൂദ് മാത്രമേ പാകിസ്ഥാൻ നിരയിൽ തിളങ്ങിയുള്ളൂ.

സിംബാബ്‌വെയ്ക്ക് വേണ്ടി സിക്കന്ദർ റാസ മൂന്ന് വിക്കറ്റും ബ്രാഡ് ഇവാൻസ് രണ്ട് വിക്കറ്റും മൂസാരബാനി, ജോങ്വേ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. പാകിസ്ഥാൻ്റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 28 പന്തിൽ 31 റൺസ് നേടിയ സീൻ വില്യംസ്, 15 പന്തിൽ 19 റൺസ് നേടിയ ബ്രാഡ് ഇവാൻസ് എന്നിവരുടെ മികവിലാണ് പൊരുതാവുന്ന സ്കോറിൽ എത്തിയത്.

പാകിസ്ഥാന് വേണ്ടി മൊഹമ്മദ് വാസിം 24 റൺസ് വഴങ്ങി നാല് വിക്കറ്റും ഷദാബ് ഖാൻ 23 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും നേടി. ഒക്ടോബർ 30 ന് നെതർലൻഡ്സിനെതിരെയാണ് പാകിസ്ഥാൻ്റെ അടുത്ത മത്സരം. അതേ ദിവസം ബംഗ്ലാദേശുമായി സിംബാബ്‌വെ ഏറ്റുമുട്ടും.