ഐസിസി ടി20 ലോകകപ്പിലെ നിർണായക പോരാട്ടത്തിൽ ശ്രീലങ്കയ്ക്കെതിരെ തകർപ്പൻ വിജയം കുറിച്ച് നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ. പെർത്തിൽ നടന്ന മത്സരത്തിൽ 7 വിക്കറ്റിനായിരുന്നു ഓസ്ട്രേലിയയുടെ വിജയം.
മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 158 റൺസിൻ്റെ വിജയലക്ഷ്യം 16.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ മറികടന്നു. 18 പന്തിൽ പുറത്താകാതെ 6 സിക്സും 4 ഫോറും അടക്കം 59 റൺസ് നേടിയ മാർക്കസ് സ്റ്റോയിനിസിൻ്റെ മികവിലാണ് ആവേശവിജയം ഓസ്ട്രേലിയ കുറിച്ചത്.
മാക്സ്വെൽ 12 പന്തിൽ 23 റൺസ് നേടി പുറത്തായപ്പോൾ പുറത്താകാതെ നിന്നെങ്കിലും മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാൻ ക്യാപ്റ്റൻ ഫിഞ്ചിന് സാധിച്ചില്ല. 42 പന്തിൽ 31 റൺസ് മാത്രമേ ഫിഞ്ചിന് നേടാൻ സാധിച്ചുള്ളൂ. വാർണർ 10 പന്തിൽ 11 റൺസും മിച്ചൽ മാർഷ് 17 പന്തിൽ 17 റൺസും നേടി പുറത്തായി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 25 പന്തിൽ 38 റൺസ് നേടിയ അസലങ്കയുടെ മികവിലാണ് പൊരുതാവുന്ന സ്കോർ നേടിയത്. ഒക്ടോബർ 28 ന് ഇംഗ്ലണ്ടിനെതിരെയാണ് ഓസ്ട്രേലിയയുടെ അടുത്ത മത്സരം. തൊട്ടടുത്ത ദിവസം ന്യൂസിലൻഡിനെതിരെയാണ് ശ്രീലങ്കയുടെ അടുത്ത മത്സരം.