Skip to content

ലോകകപ്പിൽ വമ്പന്മാർക്ക് കാലിടറുന്നു, വെസ്റ്റിൻഡീസിനെതിരെ തകർപ്പൻ വിജയം കുറിച്ച് സ്കോട്ലൻഡ്

ഐസിസി ടി20 ലോകകപ്പ് യോഗ്യത റൗണ്ടിൽ മുൻ ലോക ചാമ്പ്യന്മാരായ വെസ്റ്റിൻഡീസിനെതിരെ തകർപ്പൻ വിജയം കുറിച്ച് സ്കോട്ലൻഡ്. ഹൊബാർടിൽ നടന്ന മത്സരത്തി 42 റൺസിനാണ് വിൻഡീസിനെ സ്കോട്ലൻഡ് തകർത്തത്.

മത്സരത്തിൽ സ്കോട്ലൻഡ് ഉയർത്തിയ 161 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന 18.3 ഓവറിൽ 118 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 33 പന്തിൽ 38 റൺസ് നേടിയ ജേസൺ ഹോൾഡർ മാത്രമാണ് വിൻഡീസ് നിരയിൽ തിളങ്ങിയത്.

സ്കോട്ലൻഡിന് വേണ്ടി മാർക്ക് വാട്ട് നാലോവറിൽ 12 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും ബ്രാഡ് വീൽ, മൈക്കൽ ലീസ്ക് എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.

ഐസിസി ടി20 റാങ്കിങിൽ വെസ്റ്റിൻഡീസ് ഏഴാം സ്ഥാനത്തും സ്കോട്‌ലൻഡ് പതിനഞ്ചാം സ്ഥാനത്തുമാണുള്ളത്. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടിയ ആദ്യ മത്സരം കൂടിയാണിത്.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ സ്കോട്ലൻഡ് 53 പന്തിൽ 66 റൺസ് നേടിയ ജോർജ് മൻസേയുടെ മികവിലാണ് മികച്ച സ്കോർ നേടിയത്. വെസ്റ്റിൻഡീസിന് വേണ്ടി അൽസാരി ജോസഫ്, ജേസൺ ഹോൾഡർ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

ഒക്ടോബർ 19 ന് അയർലൻഡിനെതിരെയാണ് സ്കോട്ലൻഡിൻ്റെ അടുത്ത മത്സരം. അതേ ദിവസം സിംബാബ്‌വെയ്ക്കെതിരെയാണ് വെസ്റ്റിൻഡീസിൻ്റെ അടുത്ത മത്സരം.