അയർലൻഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ന്യൂസിലൻഡിന് 88 റൺസിൻ്റെ വമ്പൻ വിജയം. മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 180 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന അയർലൻഡിന് 91 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടപെട്ടു. മത്സരത്തിൽ ന്യൂസിലൻഡ് താരം മൈക്കൽ ബ്രേസ്വെൽ ഹാട്രിക് നേടുകയും ചെയ്തു.
അയർലൻഡ് ഇന്നിങ്സിലെ അവസാന മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയാണ് ബ്രേസ്വെൽ തൻ്റെ ഹാട്രിക് നേടിയത്. 7 വിക്കറ്റ് നഷ്ടപെട്ട അയർലൻഡിനെതിരെ പതിനാലാം ഓവർ എറിയാനെത്തിയ ബ്രേസ്വെൽ മൂന്നാം പന്തിൽ മാർക്ക് അഡയർ, നാലാം പന്തിൽ ബാരി എംകാർടി, അഞ്ചാം പന്തിൽ ക്രെയ്ഗ് യങ് എന്നിവരെ പുറത്താക്കിയാണ് ഹാട്രിക് നേടിയത്. അന്താരാഷ്ട്ര ടി20 യിൽ ഹാട്രിക് നേടുന്ന മൂന്നാമത്തെ ന്യൂസിലൻഡ് ബൗളറാണ് ബ്രേസ്വെൽ. ജേക്കബ് ഓറം, ടിം സൗത്തീ എന്നിവരാണ് ഇതിനുമുൻപ് അന്താരാഷ്ട്ര ടി20യിൽ ഹാട്രിക് നേടിയിട്ടുള്ള ന്യൂസിലൻഡ് ബൗളർമാർ.
— Cricvid (@Cricvid2) July 20, 2022
അഞ്ച് താരങ്ങൾ മാത്രമാണ് അയർലൻഡ് നിരയിൽ രണ്ടക്കം കടന്നത്. ഹാട്രിക് നേടിയ ബ്രേസ്വെല്ലിനൊപ്പം മൂന്നോവറിൽ 21 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ ഇഷ് സോധിയും രണ്ട് വിക്കറ്റ് നേടിയ ജേക്കബ് ഡഫിയുമാണ് അയർലൻഡിനെ തകർത്തത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 55 പന്തിൽ പുറത്താകാതെ 78 റൺസ് നേടിയ വിക്കറ്റ് കീപ്പർ ഡെയ്ൻ ക്ലെവറിൻ്റെ മികവിലാണ് മികച്ച സ്കോർ നേടിയത്. ഫിൻ അലൻ 20 പന്തിൽ 35 റൺസ് നേടി. മത്സരത്തിലെ വിജയത്തോടെ ടി20 പരമ്പരയും ന്യൂസിലൻഡ് സ്വന്തമാക്കി. ജൂലൈ 22 നാണ് പരമ്പരയിലെ അവസാന മത്സരം.