മുജീബ് ഉർ റഹ്മാന്റെ തകർപ്പൻ ബൗളിങ് മികവിൽ സ്കോട്ലൻഡിനെതിരെ അഫ്‌ഗാനിസ്ഥാന് 130 റൺസിന്റെ വമ്പൻ വിജയം. മത്സരത്തിൽ അഫ്‌ഗാനിസ്ഥാൻ ഉയർത്തിയ 191 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സ്കോട്ലൻഡിന് 10.2 ഓവറിൽ 60 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ടമായി. ഐസിസി ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വിജയമാണിത്.
നാലോവറിൽ 20 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തി തകർപ്പൻ പ്രകടനം പുറത്തെടുത്ത മുജീബ് റഹ്മാനാണ് സ്കോട്ലൻഡിനെ തകർത്തത്. റാഷിദ് ഖാൻ 2.2 ഓവറിൽ 9 റൺസ് വഴങ്ങി നാല് വിക്കറ്റ് നേടി. മൂന്ന് ബാറ്റർമാർ മാത്രമാണ് സ്കോട്ലൻഡ് നിരയിൽ രണ്ടക്കം കടന്നത്. 5 ബാറ്റർമാർ റണ്ണൊന്നും നേടാതെ പുറത്തായി.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്‌ഗാനിസ്ഥാൻ 30 പന്തിൽ 44 റൺസ് നേടിയ ഹസ്രതുള്ള സസായ്, 37 പന്തിൽ 46 റൺസ് നേടിയ ഗർബാസ്, 34 പന്തിൽ 59 റൺസ് നേടിയ നജിബുള്ള സദ്രാൻ എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്. സ്കോട്ലൻഡിന് വേണ്ടി സഫിയാൻ ഷെരീഫ് 2 വിക്കറ്റും ജോഷ് ഡേവി, മാർക്ക് വാറ്റ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
മത്സരത്തിലെ വിജയത്തോടെ വമ്പൻ റൺറേറ്റുമായി ഗ്രൂപ്പ് രണ്ടിലെ പോയിന്റ് ടേബിളിൽ അഫ്‌ഗാനിസ്ഥാൻ ഒന്നാം സ്ഥാനത്തെത്തി. ഒക്ടോബർ 29 ന് ദുബായിൽ പാകിസ്ഥാനെതിരെയാണ് അഫ്‌ഗാനിസ്ഥാന്റെ അടുത്ത മത്സരം. ഒക്ടോബർ 27 ന് അബുദാബിയിൽ നമീബിയക്കെതിരെയാണ് സ്കോട്ലൻഡിന്റെ അടുത്ത മത്സരം .