ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ തോൽവിയ്ക്ക് പുറകെ അടിമുടി മാറ്റത്തിനൊരുങ്ങി ഇന്ത്യൻ ടീം. ഫൈനലിന് ശേഷം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി തന്നെയാണ് ടീമിൽ മാറ്റങ്ങളുണ്ടാകുമെന്ന് സൂചന നൽകിയത്. കോഹ്ലിയുടെ വാക്കുകൾ വിരൽചൂണ്ടിയത് ടീമിലെ സീനിയർ ബാറ്റ്സ്മാനായ ചേതേശ്വർ പുജാരയ്ക്ക് നേരെയാണ്.
മോശം പ്രകടനമാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ചേതേശ്വർ പുജാര കാഴ്ച്ചവെച്ചത്. 18 മത്സരങ്ങളിൽ നിന്നും 28.03 ശരാശരിയിൽ 841 റൺസ് നേടാൻ മാത്രമാണ് പുജാരയ്ക്ക് സാധിച്ചത്. 9 ഫിഫ്റ്റി നേടിയ പുജാരയ്ക്ക് ടൂർണമെന്റിൽ മൂന്നക്കം കടക്കാൻ സാധിച്ചതുമില്ല. 2019 ജനുവരിയിൽ ഓസ്‌ട്രേലിയക്കെതിരെയാണ് പുജാര അവസാനമായി സെഞ്ചുറി നേടിയത്.
” തുടർച്ചയായ വർഷങ്ങളായി ഇന്ത്യൻ ടീം മുൻപന്തിയിലാണ്, അതുകൊണ്ട് തന്നെ പെട്ടെന്ന് ടീമിന്റെ സ്റ്റാൻഡേർഡ് നഷ്ട്ടപെടാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. കളിയുടെ ഡിമാൻഡുകൾ പാലിക്കേണ്ടതുണ്ട്. ഒരു ടീമെന്ന നിലയിൽ എവിടെയാണ് തെറ്റുകൾ പറ്റിയതെന്നും എവിടെയാണ് തിരുത്തേണ്ടതെന്ന് മനസ്സിലാക്കി ശരിയായ ദിശയിലേക്ക് സഞ്ചരിക്കേണ്ടതുണ്ട്. ആ തീരുമാനങ്ങൾ തീർച്ചയായും ഞങ്ങളെടുക്കും ഭാവിയിൽ അതിനെ പറ്റി കൂടുതൽ ചർച്ചകളുണ്ടാകും. ” മത്സരശേഷം കോഹ്ലി പറഞ്ഞു.
” ഇത് ഒരു വർഷമായി കാതിരിക്കേണ്ടതോ മുൻകൂട്ടി ആസൂത്രണം ചെയ്യണ്ടതോ അല്ല, ഞങ്ങളുടെ വൈറ്റ് ബോൾ ടീം നോക്കൂ, മികച്ച ഡെപ്തും ആത്മവിശ്വാസമുള്ള താരങ്ങളും ഞങ്ങൾക്കുണ്ട്. അത് ടെസ്റ്റ് ക്രിക്കറ്റിലും പ്രവാർത്തികമാക്കണം. ഭയമില്ലാതെ കളിക്കുന്ന ടീമിനെ വാർത്തെടുക്കണം. ശരിയായ മൈൻഡ്സെറ്റുള്ള ശരിയായ കളിക്കാരെ ടീമിലെടുക്കണം.” കോഹ്ലി കൂട്ടിച്ചേർത്തു.
12 മത്സരങ്ങളിൽ നിന്നും 60.77 ശരാശരിയിൽ 1094 റൺസ് നേടിയ രോഹിത് ശർമ്മയാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ടൂർണമെന്റിൽ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ചത്. അജിങ്ക്യ രഹാനെ 18 മത്സരങ്ങളിൽ നിന്നും 42.92 ശരാശരിയിൽ 1159 റൺസ് നേടിയപ്പോൾ ക്യാപ്റ്റൻ വിരാട് കോഹ്ലി 42.45 ശരാശരിയിൽ 934 റൺസ് നേടി.