ജൂണിൽ നടക്കാനിരിക്കുന്ന ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ 5 മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ജൂൺ 18 ന് സൗത്താപ്ടണിലാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നടക്കുന്നത്. ന്യൂസിലാൻഡാണ് ഫൈനലിൽ ലോക ഒന്നാം നമ്പർ ടീം കൂടിയായ ഇന്ത്യയുടെ എതിരാളി.
രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലുമാണ് ടീമിലെ ഓപ്പണർമാർ. ബാക്കപ്പ് ഓപ്പണർമാരായി മായങ്ക് അഗർവാളിനെയും കെ എൽ രാഹുലിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ചേതേശ്വർ പുജാര, ക്യാപ്റ്റൻ വിരാട് കോഹ്ലി, വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ, ഹനുമാ വിഹാരി എന്നിവരാണ് ടീമിലെ മധ്യനിര ബാറ്റ്‌സ്മാൻ. റിഷഭ് പന്തിനൊപ്പം വൃദ്ധിമാൻ സാഹയെയും വിക്കറ്റ് കീപ്പറായി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, വാഷിങ്ടൺ സുന്ദർ എന്നിവരാണ് ടീമിലെ സ്പിന്നർമാർ. കുൽദീപ് യാദവിനെ ടീമിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. പേസ് ബൗളർമാരിൽ ഓസ്ട്രേലിയൻ പര്യടനത്തിനിടെ പരിക്കേറ്റ മൊഹമ്മദ് ഷാമി ടീമിൽ തിരിച്ചെത്തി. ഷാമിയ്ക്കൊപ്പം ഇഷാന്ത് ശർമ്മ, ജസ്പ്രീത് ബുംറ, മൊഹമ്മദ് സിറാജ്, ഷാർദുൽ താക്കൂർ, ഉമേഷ് യാദവ് എന്നിവരടങ്ങുന്നതാണ് ഇന്ത്യയുടെ പേസ് നിര.
മികച്ച ഫോമിലുള്ള അഭിമന്യൂ മിഥുൻ, പ്രസീദ് കൃഷ്ണ, അർസൻ നാഗ്വാവാല, ആവേശ് ഖാൻ എന്നിവരെ സ്റ്റാൻഡ്ബൈ പ്ലേയേഴ്സായി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
രോഹിത് ശർമ, ശുഭ്മാൻ ഗിൽ, മായങ്ക് അഗർവാൾ, ചേതേശ്വർ പൂജാര, വിരാട് കോഹ്‌ലി (C), അജിങ്ക്യ രഹാനെ (VC), ഹനുമ വിഹാരി, റിഷഭ് പന്ത് (WK), ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, ഇഷാന്ത് ശർമ്മ, മൊഹമ്മദ് ഷാമി, മൊഹമ്മദ് സിറാജ്, ഷാർദുൽ താക്കൂർ, ഉമേഷ് യാദവ്, കെ എൽ രാഹുൽ , വൃദ്ധിമാൻ സാഹ.