അന്താരാഷ്ട്ര ക്രിക്കറ്റിൽ തിരിച്ചുവരവിനൊരുങ്ങി മുൻ സൗത്താഫ്രിക്കൻ ബാറ്റ്‌സ്മാൻ എ ബി ഡിവില്ലിയേഴ്സ്. അടുത്ത മാസം വെസ്റ്റിൻഡീസിനെതിരെ നടക്കുന്ന ടി20 പരമ്പരയോടെ ഡിവില്ലിയേഴ്സ് അന്താരാഷ്ട്ര ക്രിക്കറ്റിൽ തിരിച്ചെത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഡിവില്ലിയേഴ്സിനൊപ്പം തന്നെ ഓൾ റൗണ്ടർ ക്രിസ് മോറിസും സ്പിൻ ബൗളർ ഇമ്രാൻ താഹിറും ടീമിൽ തിരിച്ചെത്തിയേക്കും. ക്രിക്കറ്റ് സൗത്താഫ്രിക്ക ഡയറക്‌ടർ ഗ്രെയിം സ്മിത്താണ് വിൻഡീസ് പര്യടനത്തോടെ ഈ താരങ്ങൾ ടീമിൽ തിരിച്ചെത്തുമെന്ന് സൂചന നൽകിയത്.
നേരത്തെ ഐ പി എല്ലിന്റെ തുടക്കത്തിൽ ഐസിസി ടി20 ലോകകപ്പിന് മുൻപായി സൗത്താഫ്രിക്കൻ ടീമിൽ തിരിച്ചെത്തുമെന്ന് ഡിവില്ലിയേഴ്സ് സൂചിപ്പിച്ചിരുന്നു. തിരിച്ചുവരവിനെ കുറിച്ച് ഐ പി എല്ലിന് ശേഷം ബൗച്ചറുമായി സംസാരിക്കുമെന്നും തിരിച്ചുവരവിൽ താല്പര്യമുണ്ടോയെന്ന് ബൗച്ചർ ചോദിച്ചിരുന്നുവെന്നും തീർച്ചയായും തിരിച്ചുവരാൻ താൻ ആഗ്രഹിക്കുന്നുണ്ടെന്നും ഡിവില്ലിയേഴ്സ് പറഞ്ഞിരുന്നു.
കോവിഡ് പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് മാറ്റിവെച്ച ഈ ഐ പി എൽ സീസണിൽ 7 മത്സരങ്ങളിൽ നിന്നും 51.75 ശരാശരിയിൽ 207 റൺസ് ഡിവില്ലിയേഴ്സ് നേടിയിരുന്നു. 2018 ലാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും ഡിവില്ലിയേഴ്സ് വിരമിച്ചത്. സൗത്താഫ്രിക്കയ്ക്കായി 114 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 50.66 ശരാശരിയിൽ 8765 റൺസ് നേടിയ ഡിവില്ലിയേഴ്സ് 228 ഏകദിന മത്സരങ്ങളിൽ നിന്നും 53.5 ശരാശരിയിൽ 9577 റൺസ് നേടിയിട്ടുണ്ട്. 75 ടി20 മത്സരങ്ങൾ സൗത്താഫ്രിക്കയ്ക്കായി കളിച്ചിട്ടുള്ള ഡിവില്ലിയേഴ്സ് 1672 റൺസ് 135.17 സ്‌ട്രൈക്ക് റേറ്റിൽ നേടിയിട്ടുണ്ട്.
മോശം പ്രകടനമാണ് മൂന്ന് ഫോർമാറ്റിലും സൗത്താഫ്രിക്ക കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ഏകദിന നിലവിൽ അഞ്ചാം സ്ഥാനത്തുള്ള സൗത്താഫ്രിക്ക ടെസ്റ്റ്, ടി20 റാങ്കിങിൽ ആറാം സ്ഥാനത്തുള്ളത്. ഐസിസി ടി20 ലോകകപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ഡിവില്ലിയേഴ്‌സ് അടക്കമുള്ള താരങ്ങളുടെ തിരിച്ചുവരവ് മോശം ഫോമിലുള്ള സൗത്താഫ്രിക്കയ്ക്ക് ഗുണകരമാകും.