ഇന്ത്യയിൽ കോവിഡ് പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് ഐ പി എൽ പതിനാലാം സീസൺ മാറ്റിവെച്ചതിന് പുറകെ സീസണിലെ തുടർന്നുള്ള മത്സരങ്ങൾക്ക് വേദിയാകാൻ ബിസിസിഐയ്ക്ക് ഓഫറുമായി ഇംഗ്ലീഷ് കൗണ്ടി ക്ലബ്ബുകൾ.
കൊൽക്കത്ത താരങ്ങളായ വരുൺ ചക്രവർത്തി, സന്ദീപ് വാര്യർ, ഡൽഹി ക്യാപിറ്റൽസിന്റെ അമിത് മിശ്ര, സൺറൈസേഴ്‌സിന്റെ വൃദ്ധിമാൻ സാഹ എന്നിവർക്കും ചെന്നൈ സൂപ്പർ കിങ്സിന്റെ ബൗളിങ് കോച്ച് ബാലാജി എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഐ പി എൽ പതിനാലാം സീസൺ വെച്ചത്.
സീസണിലെ തുടർന്നുള്ള മത്സരങ്ങൾ നടത്താൻ മറ്റൊരു വിൻഡോ കണ്ടെത്താൻ ബിസിസിഐ ഒരുങ്ങവെയാണ് മത്സരങ്ങൾക്ക് വേദിയാകാൻ ഇംഗ്ലീഷ് കൗണ്ടി ക്ലബുകൾ രംഗത്തെത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച് ബിസിസിഐയെ സ്വാഗതം ചെയ്യാൻ ഈ കൗണ്ടി ക്ലബുകൾ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡിന് കത്തയച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഐസിസി ടി20 ലോകകപ്പ് നടക്കാനിരിക്കെ അതിനുമുൻപായി സീസണിലെ മറ്റു മത്സരങ്ങൾ നടത്താനുള്ള പരിശ്രമത്തിലാണ് ബിസിസിഐ. ഐ പി എൽ നിർത്തിവെച്ചതിനെ തുടർന്ന് 2000- 2500 കോടിയുടെ ഭീമൻ നഷ്ട്ടമാണ് ബിസിസിഐയ്ക്ക് ഉണ്ടായിരിക്കുന്നത്. സീസൺ നടത്തുന്നതിനായി ചില പരമ്പരകളും ബിസിസിഐ ഒഴിവാക്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഇന്ത്യയിൽ കോവിഡ് പ്രതിസന്ധി ദിനംപ്രതി രൂക്ഷമാകുന്നതിനാൽ വരാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പും ഇന്ത്യയിൽ നിന്നും മാറ്റേണ്ടി വന്നേക്കും.