ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിലുള്ള പന്ത്രണ്ടംഗ ടീമിനെ ആതിഥേയരായ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. ആദ്യ മത്സരത്തിൽ മോശം പ്രകടനം കാഴ്ച്ചവെച്ച ഓൾറൗണ്ടർ മൊയീൻ അലിയും പരിക്കേറ്റ ജെയിംസ് ആൻഡേഴ്സണെയും ഒല്ലി സ്റ്റോണിനെയും ടീമിൽ നിന്നും ഒഴിവാക്കി. ആദ്യ മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ റണ്ണൊന്നും നേടാതെ പുറത്തായ മൊയീൻ അലി രണ്ടാം ഇന്നിങ്‌സിൽ നാല് റൺ മാത്രമാണ് നേടിയത്. ബൗളിങിലകട്ടെ രണ്ട് ഇന്നിങ്‌സിൽ നിന്നുമായി 172 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് മാത്രമാണ് മൊയീൻ അലി നേടിയത്.
മറുഭാഗത്ത് അഞ്ച് ടെസ്റ്റ് മത്സരങ്ങൾ കളിച്ച ലീച്ച് 20 വിക്കറ്റുകൾ നേടിയിട്ടുണ്ട്. അയർലൻഡിനെതിരായ മത്സരത്തിൽ നൈറ്റ് വാച്ച്മാനായി ഇറങ്ങി 92 റൺസ് നേടിയ ലീച്ച് പ്ലേയർ ഓഫ് ദി മാച്ചും നേടിയിരുന്നു. ഇടംകയ്യൻ സ്പിന്നറായ ലീച്ചിന്റെ സാന്നിധ്യം സ്റ്റീവ് സ്മിത്തിനെ കുരുക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഇംഗ്ലണ്ട്. ആൻഡേഴ്സൻ പുറത്തായതോടെ ജോഫ്രാ ആർച്ചർ ടെസ്റ്റ് അരങ്ങേറ്റം കുറിക്കും.
ഇംഗ്ലണ്ട് ടീം ; ജോ റൂട്ട് (c), ജോഫ്രാ ആർച്ചർ, ജോണി ബെയർസ്റ്റോ, സ്റ്റുവർട്ട് ബ്രോഡ്, റോറി ബേൺസ്, ജോസ് ബട്ട്ലർ, സാം കറൺ, ജോ ഡെൻലി, ജാക്ക് ലീച്ച്, ജേസൺ റോയ്, ബെൻ സ്റ്റോക്‌സ്, ക്രിസ് വോക്‌സ്