Skip to content

മിച്ചൽ സ്റ്റാർക്ക് തിളങ്ങി ; വെസ്റ്റിൻഡീസിനെതിരെ ഓസ്ട്രേലിയക്ക് തകർപ്പൻ വിജയം

വെസ്റ്റിൻഡീസിനെ 15 റൺസിന് പരാജയപെടുത്തി ലോകകപ്പിലെ രണ്ടാം വിജയം സ്വന്തമാക്കി ഓസ്ട്രേലിയ. ഓസ്ട്രേലിയ ഉയർത്തിയ 289 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസിന് നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ട്ടത്തിൽ 273 റൺസ് നേടാനെ സാധിച്ചുള്ളൂ. പത്തോവറിൽ 46 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കാണ് വെസ്റ്റിൻഡീസിനെ തകർത്തത്. പാറ്റ് കമ്മിൻസ് രണ്ട് വിക്കറ്റും ആദം സാംപ ഒരു വിക്കറ്റും നേടി.

വെസ്റ്റിൻഡീസിന് വേണ്ടി ഷായ് ഹോപ്പ് 105 പന്തിൽ 68 റൺസും ക്യാപ്റ്റൻ ജേസൺ ഹോൾഡർ 57 പന്തിൽ 51 റൺസും നിക്കോളാസ് പൂറൻ 36 പന്തിൽ 40 റൺസും നേടി പൊരുതിയെങ്കിലും വിജയം നേടാൻ സാധിച്ചില്ല.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയെ 60 പന്തിൽ 92 റൺസ് നേടിയ കോൾട്ടർനൈലും 103 പന്തിൽ 73 റൺസ് നേടിയ സ്റ്റീവ് സ്മിത്തും 55 പന്തിൽ 45 റൺസ് നേടിയ അലക്സ് കാരിയും ചേർന്നാണ് മികച്ച സ്കോറിൽ എത്തിച്ചത്.

കോൾട്ടർ നൈലാണ് മാൻ ഓഫ് ദി മാച്ച്.