അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ വിജയവുമായി ഇന്ത്യ. മത്സരത്തിലെ വിജയത്തോടെ പരമ്പര ഇന്ത്യ ഒരു മത്സരം ബാക്കിനിൽക്കെ സ്വന്തമാക്കുകയും ചെയ്തു.
മത്സരത്തിൽ അഫ്ഗാൻ ഉയർത്തിയ 173 റൺസിൻ്റെ വിജയലക്ഷ്യം 15.4 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. 34 പന്തിൽ 5 ഫോറും 6 സിക്സും ഉൾപ്പടെ റൺസ് നേടിയ യശസ്വി ജയ്സ്വാൾ, 32 പന്തിൽ 5 ഫോറും 4 സിക്സും ഉൾപ്പടെ 63 റൺസ് നേടിയ ശിവം ദുബെ എന്നിവരാണ് ഇന്ത്യയ്ക്ക് ഗംഭീര വിജയം സമ്മാനിച്ചത്.
ക്യാപ്റ്റൻ രോഹിത് ശർമ്മ ആദ്യ പന്തിൽ തന്നെ പുറത്തായപ്പോൾ വിരാട് കോഹ്ലി 16 പന്തിൽ 29 റൺസ് നേടി പുറത്തായി.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന് വേണ്ടി 35 പന്തിൽ 57 റൺസ് നേടിയ ഗുൽബാദിൻ നയ്ബാണ് തിളങ്ങിയത്. മുജീബ് റഹ്മാൻ 9 പന്തിൽ 21 റൺസ് നേടി പുറത്തായി.
ഇന്ത്യയ്ക്കായി അർഷ്ദീപ് മൂന്ന് വിക്കറ്റും രവി ബിഷ്നോയ്, അക്ഷർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.
വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0 ന് ഇന്ത്യ സ്വന്തമാക്കി. 17 നാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്.