ഐസിസി ഏകദിന ലോകകപ്പ് നേടിയതിന് പുറകെ ലോകകപ്പ് ട്രോഫിയിൽ കാലുവെച്ചുകൊണ്ട് ചിത്രം പങ്കുവെച്ച മിച്ചൽ മാർഷിനെതിരെ വലിയ വിമർശനം ഇന്ത്യൻ ആരാധകരുടെ ഭാഗത്തുനിന്നും ഉയർന്നിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ പേസർ മൊഹമ്മദ് ഷാമി.
ഈ ലോകകപ്പിൽ മികച്ച പ്രകടനമാണ് മൊഹമ്മദ് ഷാമി ഇന്ത്യയ്ക്കായി കാഴ്ച്ചവെച്ചത്. 7 മത്സരങ്ങളിൽ നിന്നും 24 വിക്കറ്റ് നേടിയ ഷാമിയായിരുന്നു ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളർ.
ട്രോഫിയ്ക്ക് മുകളിൽ കാലുവെച്ചുകൊണ്ടുള്ള മാർഷിൻ്റെ ഫോട്ടോ തന്നെ വേദനിപ്പിച്ചുവെന്ന് ഷാമി തുറന്നുപറഞ്ഞു.
” അതെന്നെ വേദനിപ്പിച്ചു. ലോകത്തിലെ എല്ലാ ടീമുകളും പോരാടുന്ന ട്രോഫി, നിങ്ങൾ തലയ്ക്ക് മുകളിലേക്ക് ഉയർത്താൻ ആഗ്രഹിക്കുന്ന ട്രോഫി, അതിൽ കാലുവെച്ചുകൊണ്ടുള്ള പ്രവൃത്തി അതിലെനിക്ക് വലിയ വിഷമമുണ്ട്. ” മൊഹമ്മദ് ഷാമി പറഞ്ഞു.