ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറിയെന്ന വിരാട് കോഹ്ലിയുടെ റെക്കോർഡ് ബാബർ അസം തകർക്കുമെന്ന് മുൻ പാക് താരം കമ്രാൻ അക്മൽ. ഈ ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലൻഡിനെതിരായ സെഞ്ചുറിയോടെയാണ് ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ബാറ്റ്സ്മാനായി കോഹ്ലി മാറിയത്.
സെമിഫൈനലിലെ സെഞ്ചുറിയോടെ 49 സെഞ്ചുറി നേടിയ സച്ചിൻ ടെണ്ടുൽക്കറെ പിന്നിലാക്കി ഏകദിന ക്രിക്കറ്റിൽ 50 സെഞ്ചുറി നേടുന്ന ആദ്യ ബാറ്റ്സ്മാനായി കോഹ്ലി മാറിയിരുന്നു. കോഹ്ലിയുടെ ഈ റെക്കോർഡ് ഇനി തകർക്കാൻ ആർക്കും കഴിയില്ലെന്ന് പലരും വിധി എഴുതുന്നതിനിടെയാണ് ബാബറിന് അത് സാധിക്കുമെന്ന് അക്മൽ തുറന്നുപറഞ്ഞത്.
” 50 സെഞ്ചുറിയെന്ന റെക്കോർഡ് തകർക്കുവാൻ ടോപ് ഓർഡർ ബാറ്റ്സ്മാന്മാർക്ക് മാത്രമെ സാധിക്കൂ. മിഡിൽ ഓർഡർ ബാറ്റ്സ്മാന്മാർക്ക് അത് സാധിക്കില്ല. ആ റെക്കോർഡ് തകർക്കുവാൻ ഞങ്ങളുടെ ബാബർ അസമിന് സാധിക്കും. അവൻ ടോപ് ത്രീയിൽ കളിക്കുന്ന പ്ലേയറാണ്. ഇന്ത്യയുടെ ശുഭ്മാൻ ഗില്ലിനും സാധ്യതയുണ്ട്. ” അക്മൽ പറഞ്ഞു.
117 ഏകദിന മത്സരങ്ങളിൽ നിന്നും 19 സെഞ്ചുറി ബാബർ അസം നേടിയിട്ടുണ്ട്. ലോകകപ്പിലെ മോശം പ്രകടനത്തിന് ശേഷം മൂന്ന് ഫോർമാറ്റിൽ നിന്നും പാകിസ്ഥാൻ്റെ ക്യാപ്റ്റൻ സ്ഥാനം ബാബർ ഒഴിഞ്ഞിരുന്നു.