ഐസിസി ഏകദിന ലോകകപ്പിൽ നിരാശപെടുത്തുന്ന പ്രകടനമാണ് പാകിസ്ഥാന് വേണ്ടി ഫാസ്റ്റ് ബൗളർ ഹാരിസ് റൗഫ് കാഴ്ച്ചവെച്ചത്. കാര്യമായി ഒന്നും ചെയ്യാൻ സാധിക്കാതിരുന്നതാരത്തിൻ്റെ മോശം ഫോം പാകിസ്ഥാന് തിരിച്ചടിയാവുകയും ചെയ്തു. ഇപ്പോഴിതാ ഏകദിന ലോകകപ്പിലെ മോശം റെക്കോർഡ് ഹാരിസ് റൗഫിനെ തേടിയെത്തിയിരിക്കുകയാണ്.
ഈ ലോകകപ്പിൽ 16 വിക്കറ്റ് ഹാരിസ് റൗഫ് നേടിയിരുന്നു. പക്ഷേ റൺസ് വിട്ടുകൊടുക്കുന്നതിൽ യാതൊരു പിശുക്കും താരം കാണിച്ചില്ല. 9 മത്സരങ്ങളിൽ നിന്നുമായി 533 റൺസാണ് റൗഫ് വഴങ്ങിയത്.
ഇതോടെ ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഒരു എഡിഷനിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങുന്ന ബൗളറായി ഹാരിസ് റൗഫ് മാറി. 2019 ലോകകപ്പിൽ 526 റൺസ് വഴങ്ങിയ ഇംഗ്ലണ്ട് സ്പിന്നർ ആദിൽ റഷീദിനെയാണ് ഹാരിസ് റൗഫ് പിന്നിലാക്കിയത്. മറുഭാഗത്ത് ഷഹീൻ അഫ്രീദിയും മോശമാക്കിയില്ല. 9 മത്സരങ്ങളിൽ നിന്നും 481 റൺസ് ഷഹീൻ അഫ്രീദിയും വിട്ടുകൊടുത്തു.
ഇംഗ്ലണ്ടിനെതിരായ മത്സരം പൂർത്തിയാകും മുൻപേ തന്നെ പാകിസ്ഥാൻ സെമിഫൈനൽ കാണാതെ പുറത്തായി. ഇതോടെ സെമി ഫൈനൽ പോരാട്ടങ്ങളിൽ ഇന്ത്യ ന്യൂസിലൻഡിനെയും സൗത്താഫ്രിക്ക ഓസ്ട്രേലിയയെയും നേരിടും.