Skip to content

കോഹ്ലി കളിച്ചത് സെഞ്ചുറിയ്ക്ക് വേണ്ടി !! വിമർശനവുമായി മുൻ പാക് താരം

ഏകദിന ക്രിക്കറ്റിൽ 49 ആം സെഞ്ചുറി നേടി സച്ചിൻ ടെണ്ടുൽക്കർക്കൊപ്പമെത്തിയ വിരാട് കോഹ്ലിയെ വിമർശിച്ച് രംഗത്തെത്തി മുൻ പാക് താരം മൊഹമ്മദ് ഹഫീസ്. കോഹ്ലി സെൽഫിഷ് ബാറ്റ്സ്മാനെന്ന വിമർശനമാണ് ഹഫീസ് കോഹ്ലിയ്ക്ക് നേരെ ഉയർത്തിയിരിക്കുന്നത്.

ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ 119 പന്തിൽ നിന്നുമാണ് കോഹ്ലി സെഞ്ചുറി നേടിയത്. പക്ഷേ ബാറ്റിങ് ദുഷ്കരമായ പിച്ചിൽ കോഹ്ലിയോളം റൺസ് നേടുവാൻ പോലും സൗത്താഫ്രിക്കയ്ക്ക് സാധിച്ചില്ല. എന്നിരുന്നാലും കോഹ്ലിയെ വെറുതെ വിടാതെയാണ് ഹഫീസ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

കോഹ്ലി ടീമിനല്ല സെഞ്ചുറിയ്ക്കാണ് പ്രാധാന്യം നൽകുന്നതെന്നും 49 ആം ഓവറിൽ സെഞ്ചുറിയ്ക്ക് വേണ്ടി കോഹ്ലി സിംഗിളിനാണ് ശ്രമിച്ചതെന്നും കോഹ്ലിയുടെ ബാറ്റിങിൽ സ്വാർത്ഥത കാണുവാൻ സാധിക്കുന്നുവെന്നും ഈ ലോകകപ്പിൽ തന്നെ മൂന്ന് തവണ കോഹ്ലിയത് ആവർത്തിച്ചുവെന്നും മുഹമ്മദ് ഹഫീസ് തുറന്നുപറഞ്ഞു.

മറുഭാഗത്ത് കോഹ്ലിയുടെ സെഞ്ചുറി മികവിൽ ഇന്ത്യ സൗത്താഫ്രിക്കയെ 243 റൺസിന് പരാജയപെടുത്തി. ഇന്ത്യ ഉയർത്തിയ 327 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന സൗത്താഫ്രിക്കയ്ക്ക് 83 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 5 വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് സൗത്താഫ്രിക്കൻ ബാറ്റിങ് നിരയെ തകർത്തത്.