രാജസ്ഥാൻ റോയൽസിൻ്റെ ആസാം താരമായ റിയാൻ പരാഗ് ഇന്ത്യൻ ടീമിൽ ഇടം നേടിയേക്കുമെന്ന് റിപ്പോർട്ടുകൾ. ആഭ്യന്തര ക്രിക്കറ്റിലെ തകർപ്പൻ പ്രകടനമാണ് താരത്തിന് തുണയായിരിക്കുന്നത്.
ഐസിസി ഏകദിന ലോകകപ്പിന് ശേഷം നടക്കാനിരിക്കുന്ന ഓസ്ട്രേലിയക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലാണ് താരത്തെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്താൻ ഒരുങ്ങുന്നത്.
സയ്ദ് മുഷ്താഖ് ട്രോഫി അടക്കമുളള ആഭ്യന്തര ടൂർണമെൻ്റുകളിലെ മികച്ച പ്രകടനമാണ് താരത്തിനെ ഇന്ത്യൻ ടീമിലേക്ക് എത്തിച്ചിരിക്കുന്നത്. സയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ തുടർച്ചയായ ഏഴ് ഇന്നിങ്സുകളിൽ ഫിഫ്റ്റി നേടികൊണ്ട് വമ്പൻ റെക്കോർഡ് പരാഗ് നേടിയിരുന്നു. 10 ഇന്നിങ്സിൽ നിന്നും 85.00 ശരാശരിയിൽ 510 റൺസ് പരാഗ് ടൂർണമെൻ്റിൽ നേടി. ഇത് കൂടാതെ 11 വിക്കറ്റും പരാഗ് നേടിയിരുന്നു.
നവംബർ 23 നാണ് അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര ആരംഭിക്കുന്നത്. മുതിർന്ന താരങ്ങൾക്കെല്ലാം ഇന്ത്യ വിശ്രമം അനുവദിച്ചേക്കും. ഹാർദിക്ക് പാണ്ഡ്യയ്ക്ക് പരിക്ക് പറ്റിയതിനാൽ തന്നെ സൂര്യകുമാർ യാദവോ റിതുരാജ് ഗയ്ക്ക്വാദോ ആയിരിക്കും ഇന്ത്യയെ നയിക്കുക. മറുഭാഗത്ത് വിക്കറ്റ് കീപ്പർ മാത്യൂ വേഡാണ് പരമ്പരയിൽ ഓസ്ട്രേലിയയെ നയിക്കുക.