Skip to content

യുവരാജ് സിങിന് ശേഷം ഇതാദ്യം ! തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി രവീന്ദ്ര ജഡേജ

ഐസിസി ഏകദിന ലോകകപ്പിൽ തകർപ്പൻ പ്രകടനമാണ് സൗത്താഫ്രിക്കയ്ക്കെതിരെ ഇന്ത്യൻ താരം രവീന്ദ്ര ജഡേജ കാഴ്ച്ചവെച്ചത്. മത്സരത്തിലെ മികച്ച പ്രകടനത്തോടെ തകർപ്പൻ റെക്കോർഡിൽ യുവരാജ് സിങിനൊപ്പം എത്തിയിരിക്കുകയാണ് രവീന്ദ്ര ജഡേജ.

മത്സരത്തിൽ 243 റൺസിൻ്റെ വമ്പൻ വിജയം ഇന്ത്യ നേടിയിരുന്നു. ഇന്ത്യ ഉയർത്തിയ 327 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന സൗത്താഫ്രിക്കയ്ക്ക് 83 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. മത്സരത്തിൽ നേടിയ അഞ്ച് വിക്കറ്റുകളോടെയാണ് യുവരാജ് സിങിൻ്റെ റെക്കോർഡിനൊപ്പം ജഡേജയെത്തിയത്.

മത്സരത്തിൽ 9 ഓവറിൽ 33 റൺസ് വഴങ്ങിയാണ് അഞ്ച് വിക്കറ്റുകൾ ജഡേജ വീഴ്ത്തിയത്. ഇതോടെ ഐസിസി ഏകദിന ലോകകപ്പിൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ സ്പിന്നറായി രവീന്ദ്ര ജഡേജ മാറി. 2011 ലോകകപ്പിൽ ബാംഗ്ലൂരിൽ അയർലൻഡിനെതിരെ 31 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് നേടിയ യുവരാജ് സിങാണ് ആദ്യമായി ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ സ്പിന്നർ.

ഈ ലോകകപ്പിലെ തുടർച്ചയായ എട്ടാം വിജയമാണ് ഇന്ത്യ സൗത്താഫ്രിക്കയ്ക്കെതിരെ നേടിയത്. സെഞ്ചുറി കുറിച്ച വിരാട് കോഹ്ലിയാണ് പ്ലേയർ ഓഫ് ദി മാച്ച്. വിജയത്തോടെ പോയിൻ്റ് ടേബിളിൽ ഇന്ത്യ ഒന്നാം സ്ഥാനം ഉറപ്പിച്ചു. കഴിഞ്ഞ ലോകകപ്പിലും ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലേക്ക് കടന്നത്.