ഏകദിന ലോകകപ്പിൽ സൗത്താഫ്രിക്കയ്ക്കെതിരായ നിർണായക പോരാട്ടത്തിനിടെ യുവതാരം മാർക്കോ യാൻസനുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ട് പാക് വിക്കറ്റ് കീപ്പർ മൊഹമ്മദ് റിസ്വാൻ.
ചെന്നൈയിൽ നടക്കുന്ന മത്സരത്തിനിടെയായിരുന്നു ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായത്. തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടപെട്ടതോടെയാണ് നാലാമനായി റിസ്വാൻ എത്തിയത്. ആദ്യ പന്തിൽ തന്നെ യാൻസൻ റിസ്വാനെ വിറപ്പിച്ചു. ബുദ്ധിമുട്ടേറിയ ക്യാച്ച് പൂർത്തിയാക്കാൻ യാൻസന് സാധിക്കാതെ വന്നതോടെയാണ് ഗോൾഡൻ ഡക്കാകാതെ റിസ്വാൻ രക്ഷപെട്ടത്.
അടുത്ത പന്തുകളിൽ കാര്യങ്ങൾ ചൂടുപിടിക്കുകയും യാൻസൻ ചില വാക്കുകൾ പ്രയോഗിക്കുകയും റിസ്വാൻ തിരിച്ചുപറയുകയും ചെയ്തു. പിന്നീട് റിസ്വാൻ ബൗണ്ടറി നേടിയതോടെ അസ്വസ്ഥനായ യാൻസൻ രൂക്ഷമായ വാക്കുകൾ പ്രയോഗിക്കുകയും റിസ്വാനും വിട്ടുകൊടുക്കാതിരുന്നതോടെ ഒടുവിൽ അമ്പയർ ഇടപെടുകയും ചെയ്തു.
മത്സരത്തിൽ 27 പന്തിൽ 30 റൺസ് നേടിയ റിസ്വാനെ ജെറാൾഡ് കോട്സിയാണ് പുറത്താക്കിയത്.
ലോകകപ്പിലേക്ക് വരുമ്പോൾ അഞ്ച് മത്സരങ്ങളിൽ രണ്ട് വിജയവുമായി പോയിൻ്റ് ടേബിളിൽ ആറാം സ്ഥാനത്താണ് പാകിസ്ഥാനുള്ളത്. മറുഭാഗത്ത് അഞ്ചിൽ നാല് വിജയവുമായി ഒന്നാം സ്ഥാനത്താണ് സൗത്താഫ്രിക്കയുള്ളത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ പാകിസ്ഥാൻ പരാജയപെടുകയും ചെയ്തിരുന്നു.
വീഡിയോ;