Skip to content

അഫ്രീദി എന്നെ മതം മാറ്റാൻ ശ്രമിച്ചു !! ആരോപണവുമായി മുൻ പാക് താരം

മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയ്ക്കെതിരെ ഗുരുതര ആരോപണവുമായി മുൻ സ്പിന്നർ ഡാനിഷ് കനേരിയ രംഗത്ത്. ഹിന്ദുവായതിനാൽ മറ്റു പാക് കളിക്കാരിൽ വിവേചനം താൻ നേരിട്ടിരുന്നുവെന്നും അതിൽ പ്രധാനി ഷാഹിദ് അഫ്രീദിയായിരുന്നുവെന്നും കനേരിയ പറഞ്ഞു.

പാകിസ്ഥാന് വേണ്ടി 61 ടെസ്റ്റ് മത്സരങ്ങളും 18 ഏകദിന മത്സരങ്ങളും കളിച്ചിട്ടുള്ള കനേരിയ 250 ലധികം വിക്കറ്റ് നേടിയിട്ടുണ്ട്. പ്രമുഖ ഇന്ത്യൻ മാധ്യമവുമായി നടന്ന അഭിമുഖത്തിലാണ് ഗുരുതര ആരോപണം കനേരിയ ഉയർത്തിയിരിക്കുന്നത്.

” എൻ്റെ കരിയർ നന്നായി പോയികൊണ്ടിരിക്കുകയായിരുന്നു. ഞാൻ കൗണ്ടി ക്രിക്കറ്റും കളിച്ചിരുന്നു. ഇൻസമാം ഉൾ ഹഖും ഷോയിബ് അക്തറും മാത്രമാണ് എന്നെ പിന്തുണച്ചിരുന്നത്. ഷാഹിദ് അഫ്രീദി ഒരുപാട് പ്രശ്നങ്ങൾ എനിക്കുണ്ടാക്കിയിരുന്നു. എനിക്കൊപ്പം അഫ്രീദിയും മറ്റുള്ളവരും ഭക്ഷണം കഴിക്കുമായിരുന്നില്ല. എന്നെ ഇസ്ലാമിലേക്ക് മതം മാറ്റുവാൻ ഷാഹിദ് അഫ്രീദി ഒരുപാട് ശ്രമിച്ചിരുന്നു. ” ഡാനിഷ് കനേരിയ പറഞ്ഞു.

കൗണ്ടിയിൽ സ്പോട്ട് ഫിക്സിങ് വിവാദത്തിൽ താൻ പെട്ടിരുന്നുവെന്നും പക്ഷേ ഒരേയൊരു ബുക്കിയുമായി മാത്രമാണ് താൻ ബന്ധപെട്ടതെന്നും പക്ഷേ ശിക്ഷ ഏറ്റുവാങ്ങാൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് നിർബന്ധിച്ചുവെന്നും താൻ ഹിന്ദുവായതിനാൽ തന്നെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തന്നെ പിന്തുണച്ചില്ലയെന്നും ഡാനിഷ് കനേരിയ ആരോപിച്ചു.