ഐസിസി ഏകദിന ലോകകപ്പിൽ നെതർലൻഡ്സിനെതിരെ അതിവേഗ സെഞ്ചുറി കുറിച്ചിരിക്കുകയാണ് ഗ്ലെൻ മാക്സ്വെൽ. മത്സരത്തിലെ 39 ആം ഓവറിൽ ക്രീസിലെത്തികൊണ്ടാണ് ശേഷിച്ച 11 ഓവറിനുള്ളിൽ തന്നെ 40 പന്തിൽ മാക്സ്വെൽ തൻ്റെ സെഞ്ചുറി പൂർത്തിയാക്കിയത്.
മത്സരത്തിൽ മാക്സ്വെല്ലിൻ്റെയും ഡേവിഡ് വാർണറുടെയും സെഞ്ചുറി മികവിൽ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 399 റൺസ് ഓസ്ട്രേലിയ അടിച്ചുകൂട്ടി. സ്റ്റീവ് സ്മിത്തും മാർനസ് ലാബുഷെയ്നും ഫിഫ്റ്റി നേടുകയും ചെയ്തു.
27 പന്തിൽ നിന്നുമാണ് മാക്സ്വെൽ തൻ്റെ ഫിഫ്റ്റി പൂർത്തിയാക്കിയത്. 47 ആം ഓവറിൽ ഫിഫ്റ്റി നേടിയ താരം പിന്നീട് 49 ആം ഓവറിൽ സെഞ്ചുറിയും പൂർത്തിയാക്കി. ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ചുറിയാണിത്. ഇതേ വേദിയിൽ ഈ ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരെ 49 പന്തിൽ സെഞ്ചുറി നേടിയ സൗത്താഫ്രീക്കൻ താരം ഐയ്ഡൻ മാർക്രത്തിൻ്റെ റെക്കോർഡാണ് മാക്സ്‌വെൽ തകർത്തത്.
ബാസ് ഡെ ലീഡ് എറിഞ്ഞ 49 ആം ഓവറിലെ ആദ്യ രണ്ട് പന്തിൽ ഫോറും പിന്നീടുള്ള മൂന്ന് പന്തുകളിൽ തുടർച്ചയായി സിക്സും പറത്തി ആ അഞ്ച് പന്തിൽ 26 റൺസ് നേടികൊണ്ടാണ് അതിവേഗ സെഞ്ചുറിയെന്ന റെക്കോർഡ് മാക്സ്വെൽ സ്വന്തമാക്കിയത്.
വീഡിയോ: