ഐസിസി ഏകദിന ലോകകപ്പിൽ വിവാദങ്ങൾക്ക് വഴിവെച്ച് ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിൻ്റെ പുറത്താകൽ. സൗത്താഫ്രിക്കയ്ക്കെതിരായ മത്സരത്തിലെ ഓസ്ട്രേലിയൻ ഇന്നിങ്സിലാണ് വരും ദിവസങ്ങളിൽ ചർച്ചകൾക്ക് വഴിവെക്കാവുന്ന പുറത്താകൽ നടന്നത്.
മത്സരത്തിൽ തുടക്കത്തിൽ തന്നെ വാർണറിനെയും മാർഷിനെയും നഷ്ടമായി തകർച്ചയിൽ നിൽക്കവെയാണ് സ്റ്റീവ് സ്മിത്തിനെയും ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്. എന്നാൽ താരത്തിൻ്റെ പുറത്താകൽ ബോൾ ട്രാക്കിങിൽ വന്ന പിഴവാണെന്ന ആരോപണത്തിനാണ് വഴിവെച്ചിരിക്കുന്നത്.
മത്സരത്തിലെ പത്താം ഓവറിലെ അഞ്ചാം പന്തിലാണ് സംഭവം അരങ്ങേറിയത്. അഞ്ചാം പന്ത് സ്മിത്തിൻ്റെ പാഡിൽ തട്ടുകയും സൗത്താഫ്രിക്കൻ താരങ്ങൾ അപ്പീൽ ചെയ്യുകയും ചെയ്താൽ. എന്നാൽ ഓൺ ഫീൽഡ് അമ്പയർ നോട്ടൗട്ടാണ് വിധിച്ചത്. പിന്നാലെ സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ബാവുമ റിവ്യൂ ചെയ്യുകയും ചെയ്തു. ഒറ്റ നോട്ടത്തിൽ മിസിങ് ആണെന്ന് തോന്നിച്ചുവെങ്കിലും ഏവരെയും ഞെട്ടിച്ചുകൊണ്ട് ഹോക് ഐയിൽ വിക്കറ്റ് ഹിറ്റിങ് ആണെന്ന് കാണിക്കുകയായിരുന്നു. ഓൺ ഫീൽഡിൽ ഉണ്ടായിരുന്ന അമ്പയർക്ക് പോലും ഇത് വിശ്വസിക്കാനായില്ല .
മത്സരത്തിലേക്ക് വരുമ്പോൾ ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 311 റൺസ് നേടിയിരുന്നു. 106 പന്തിൽ 109 റൺസ് നേടിയ ഡീകോക്ക്, 44 പന്തിൽ 56 റൺസ് നേടിയ എയ്ഡൻ മാർക്രം എന്നിവരാണ് സൗത്താഫ്രിക്കയ്ക്കായി തിളങ്ങിയത്.