ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ പടുകൂറ്റൻ സ്കോർ കുറിച്ച് ഇന്ത്യ. ശുഭ്മാൻ ഗില്ലിൻ്റെയും ശ്രേയസ് അയ്യരുടെയും സെഞ്ചുറിയ്ക്കൊപ്പം ക്യാപ്റ്റൻ കെ എൽ രാഹുൽ, സൂര്യകുമാർ യാദവ് എന്നിവരുടെ വെടിക്കെട്ട് ഫിഫ്റ്റിയുമാണ് ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്.
ഇൻഡോറിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 399 റൺസ് അടിച്ചുകൂട്ടി. ഏകദിന ക്രിക്കറ്റിൽ ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ടീം ടോട്ടലാണിത്.
നാലാം ഓവറിൽ ഗയ്ക്ക്വാദിനെ നഷ്ടപെട്ടുവെങ്കിലും രണ്ടാം വിക്കറ്റിൽ 200 റൺസ് കൂട്ടിച്ചേർത്തുകൊണ്ട് ശ്രേയസ് അയ്യരും ശുഭ്മാൻ ഗില്ലും ഓസ്ട്രേലിയക്ക് മേധാവിത്വം സമ്മാനിച്ചു. ശുഭ്മാൻ ഗിൽ 97 പന്തിൽ 6 ഫോറും 4 സിക്സും ഉൾപ്പെടെ 104 റൺസ് നേടിയപ്പോൾ ശ്രേയസ് അയ്യർ 90 പന്തിൽ 11 ഫോറും മൂന്ന് സിക്സും ഉൾപ്പെടെ 105 റൺസ് അടിച്ചുകൂട്ടി.
നാലാമനായി എത്തിയ കെ എൽ രാഹുൽ 38 പന്തിൽ 3 ഫോറും 3 സിക്സും അടക്കം 52 റൺസും ഇഷാൻ കിഷൻ 18 പന്തിൽ 2 ഫോറും 2 സിക്സും ഉൾപ്പെടെ 31 റൺസും നേടി പുറത്തായി. കഴിഞ്ഞ മത്സരത്തിൽ ഫിഫ്റ്റി നേടി ഫോമിലെത്തിയ സൂര്യകുമാർ യാദവ് ഇക്കുറി തൻ്റെ വിശ്വരൂപം പുറത്തെടുത്തു. 37 പന്തിൽ 6 ഫോറും 6 സിക്സും അടക്കം പുറത്താകാതെ 72 റൺസ് സൂര്യകുമാർ യാദവ് അടിച്ചുകൂട്ടി.