ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ നേടിയത് തൊട്ട് മുൻപത്തെ ദിവസം പാകിസ്ഥാനെതിരെ നേടിയ വിജയത്തേക്കാൾ മികച്ചതായിരുന്നുവെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. തൻ്റെ ഈ അഭിപ്രായത്തിന് കാരണവും ഗംഭീർ തുറന്നുപറഞ്ഞു.
പാകിസ്ഥാനെതിരായ മത്സരത്തിൽ 228 റൺസിൻ്റെ വമ്പൻ വിജയമാണ് ഇന്ത്യ നേടിയത്. മറുഭാഗത്ത് ശ്രീലങ്കയ്ക്കെതിരെ 41 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. എന്നാൽ ശ്രീലങ്കയ്ക്കെതിരായ വിജയം ഇന്ത്യയ്ക്ക് കൂടുതൽ കോൺഫിഡൻസ് നൽകുമെന്നാണ് ഗംഭീർ പറയുന്നത്.
” എനിക്ക് ഈ വിജയം പാകിസ്ഥാനെതിരെ നേടിയതിനേക്കാൾ മികച്ചതായി തോന്നി. പാകിസ്ഥാനെതിരെ 228 റൺസിനായിരുന്നു ഇന്ത്യ വിജയിച്ചത്. പക്ഷേ ഈ വിജയമായിരിക്കും അവർക്ക് കൂടുതൽ കോൺഫിഡൻസ് നൽകുന്നത്. ”
” ബാറ്റിങ് യൂണിറ്റിനെ കുറിച്ച് നമുക്ക് ആശങ്കകൾ ഉണ്ടായിരുന്നില്ല. ബുംറ പരിക്കിൽ നിന്നും തിരിച്ചുവരുന്നതിനെ കുറിച്ചും കുൽദീപ് യാദവ് അടക്കമുള്ള ബൗളർമാരെ കുറിച്ചും നമുക്ക് ആശങ്കൾ ഉണ്ടായിരുന്നു. പക്ഷേ ഈ വിക്കറ്റിൽ 213 റൺസ് പ്രതിരോധിച്ചത് വലിയ കോൺഫിഡൻസ് തന്നെ ടീമിന് നൽകും. “
” സ്പിന്നർമാരെ നന്നായി നേരിടുന്ന ശ്രീലങ്കയ്ക്കെതിരെ ഈ ചെറിയ വിജയലക്ഷ്യം പ്രതിരോധിച്ചുകൊണ്ട് വിജയിച്ചത് വലിയ കോൺഫിഡൻസ് തന്നെയായിരിക്കും ഏഷ്യ കപ്പ് ഫൈനലിലും ലോകകപ്പിലും ടീമിന് നൽകുക. ജസ്പ്രീത് ബുംറയുടെയും കുൽദീപ് യാദവിൻ്റെയും ഫോം ഇന്ത്യയ്ക്ക് ശുഭ സൂചനയാണ് നൽകുന്നത്. ” ഗംഭീർ പറഞ്ഞു.