ഐസിസി ഏകദിന ലോകകപ്പ് അടുത്തുകൊണ്ടിരിക്കെ എതിർ ടീമിലെ ബൗളർമാർക്ക് മുന്നറിയിപ്പ് നൽകി ഇംഗ്ലണ്ടിൻ്റെ വെടിക്കെട്ട് മധ്യനിര ബാറ്റ്സ്മാൻ ലിയാം ലിവിങ്സ്റ്റൺ. ന്യൂസിലൻഡ് ആദ്യ ഏകദിനത്തിലായിരുന്നു സൂപ്പർ താരത്തിൻ്റെ ഈ വെടിക്കെട്ട് പ്രകടനം.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 291 റൺസ് നേടിയിരുന്നു. ലിവിങ്സ്റ്റൺ ഉൾപ്പടെ നാല് താരങ്ങൾ ഇംഗ്ലണ്ടിനായി ഫിഫ്റ്റി കുറിച്ചു.
ഡേവിഡ് മലാൻ 53 പന്തിൽ 54 റൺസ് നേടിയപ്പോൾ വിരമിക്കൽ പിൻവലിച്ച ശേഷം ഏകദിനത്തിൽ തിരിച്ചെത്തിയ ബെൻ സ്റ്റോക്സ് 69 പന്തിൽ 52 റൺസ് നേടി. ക്യാപ്റ്റൻ ജോസ് ബട്ട്ലർ 68 പന്തിൽ 5 ഫോറും 2 സിക്സും അടക്കം 72 റൺസ് നേടിയപ്പോൾ ലിവിങ്സ്റ്റൺ 40 പന്തിൽ 52 റൺസ് അടിച്ചുകൂട്ടി.
മത്സരത്തിലെ 43 ആം ഓവറിൽ പേസ് ബൗളർ ജാമിസനെതിരെ തുടർച്ചയായി മൂന്ന് സിക്സ് നേടികൊണ്ട് ലിവിങ്സ്റ്റൺ പതിവ് പോലെ ആരാധകരെ ആവേശത്തിലാഴ്‌ത്തി. ഐസിസി ഏകദിന ലോകകപ്പിൽ ബട്ട്ലറും സ്റ്റോക്സും ബെയർസ്റ്റോയും ഉൾപെട്ട ബാറ്റിങ് നിരയ്ക്കൊപ്പം ലിവിങ്സ്റ്റണെ പോലെയൊരു താരത്തെ പിടിച്ചുകെട്ടുകയെന്നത് എതിർ ടീം ബൗളർമാർക്ക് വലിയ തലവേദന തന്നെയാകും.