Skip to content

മഴ ജയിച്ചു !! ഇന്ത്യ പാകിസ്ഥാൻ മത്സരം ഉപേക്ഷിച്ചു

ഏഷ്യ കപ്പിലെ ഇന്ത്യ പാകിസ്ഥാൻ പോരാട്ടം മഴമൂലം ഉപേക്ഷിച്ചു. ഇന്ത്യൻ ഇന്നിംഗ്സിന് ശേഷം മഴ ശമിക്കാതായതോടെയാണ് മത്സരം ഉപേക്ഷിക്കേണ്ടി വന്നത്. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തിരുന്നു.

തകർച്ചയോടെയാണ് ഇന്ത്യ ബാറ്റിംഗ് ആരംഭിച്ചത്. തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ രോഹിത് ശർമ്മയെയും വിരാട് കോഹ്ലിയെയും പുറത്താക്കികൊണ്ട് ഷഹീൻ അഫ്രീദിയാണ് തകർച്ചയ്ക്ക് തുടക്കമിട്ടത്. രോഹിത് 11 റൺസും കോഹ്ലി 4 റൺസും നേടിയാണ് പുറത്തായത്. പിന്നാലെ 14 റൺസ് നേടിയ ശ്രേയസ് അയ്യരെയും 10 റൺസ് നേടിയ ഗില്ലിനെയും ഹാരിസ് റൗഫ് പുറത്താക്കി.

66 റൺസിന് 4 വിക്കറ്റ് നഷ്ടപെട്ട ഇന്ത്യയെ അഞ്ചാം വിക്കറ്റിൽ 138 റൺസ് കൂട്ടിച്ചേർത്തുകൊണ്ട് ഹാർദിക്ക് പാണ്ഡ്യ – ഇഷാൻ കിഷൻ സഖ്യമാണ് മത്സരത്തിൽ തിരിച്ചെത്തിച്ചത്. ഇഷാൻ കിഷൻ 81 പന്തിൽ 9 ഫോറും 2 സിക്സും ഉൾപ്പെടെ 82 റൺസ് നേടിയപ്പോൾ ഹാർദിക്ക് പാണ്ഡ്യ 90 പന്തിൽ 7 ഫോറും ഒരു സിക്സും ഉൾപ്പെടെ 87 റൺസ് നേടി. 16 റൺസ് നേടിയ ജസ്പ്രീത് ബുംറയാണ് ഇരുവർക്കും ശേഷം ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. 48.5 ഓവറിൽ 266 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടപെട്ടിരുന്നു.

പാകിസ്ഥാനായി ഷഹീൻ അഫ്രീദി നാല് വിക്കറ്റും ഹാരിസ് റൗഫ്, നസീം ഷാ എന്നിവർ മൂന്ന് വിക്കറ്റ് വീതവും നേടി. നാളെ നടക്കുന്ന മത്സരത്തിൽ ബംഗ്ലാദേശ് അഫ്ഗാനിസ്ഥാനെ നേരിടും. മറ്റന്നാൾ നേപ്പാളിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.