ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഗംഭീര പ്രകടനവുമായി ഐറിഷ് താരം ബാരി മക്കാർത്തി. തുടക്കത്തിൽ തകർന്നടിഞ്ഞ അയർലൻഡിനെ അവസാന ഓവറുകളിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചുകൊണ്ട് താരം തിരിച്ചെത്തിയിരിക്കുകയാണ്. ഈ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡും ഈ താരം സ്വന്തമാക്കി.
മത്സരത്തിൽ എട്ടാമനായി ക്രീസിലെത്തിയ താരം 33 പന്തിൽ 4 ഫോറും 4 സിക്സും ഉൾപ്പെടെ പുറത്താകാതെ 51 റൺസ് നേടിയിരുന്നു. 33 പന്തിൽ 39 റൺസ് നേടിയ കർട്ടിസ് കാംഫറാണ് മക്കാർത്തിയെ കൂടാതെ അയർലൻഡിനായി തിളങ്ങിയത്. ഇരുവരുടെയും മികവിൽ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 139 റൺസ് അയർലൻഡ് നേടി. ഒരു ഘട്ടത്തിൽ 31 റൺസിന് അഞ്ച് വിക്കറ്റ് നഷ്ടപെട്ട ശേഷമായിരുന്നു അയർലൻഡ് മത്സരത്തിൽ തിരിച്ചെത്തിയത്.
മത്സരത്തിലെ ഈ പ്രകടനത്തോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരെ ഫിഫ്റ്റി നേടുന്ന ആദ്യ എട്ടാം നമ്പർ ബാറ്റ്സ്മാനെന്ന റെക്കോർഡ് മക്കാർതി സ്വന്തമാക്കി.
ഈ ഫോർമാറ്റിൽ എട്ടമനായി എത്തി ഫിഫ്റ്റി നേടുന്ന മൂന്നാമത്തെ ഐറിഷ് താരം കൂടിയാണ് മക്കാർതി. ഇതിന് മുൻപ് ഈ വർഷം മാർക്ക് അഡയർ സ്കോട്ലാൻഡിനെതിരെയും സിമി സിങ് 2018 ൽ നെതർലൻഡ്സിനെതിരെയും എട്ടാമനായും ഫിഫ്റ്റി നേടിയിട്ടുണ്ട്.