ഐസിസി ഏകദിന ലോകകപ്പിന് മുൻപേ ഓസ്ട്രേലിയയ്ക്ക് കനത്ത തിരിച്ചടി. ലോകകപ്പിന് ഏതാനും ആഴ്ചകൾ മാത്രം ശേഷിക്കെ രണ്ട് സൂപ്പർതാരങ്ങൾ പരിക്കിൻ്റെ പിടിയിലായിരിക്കുകയാണ്.
സ്റ്റാർ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്തിനും പേസർ മിച്ചൽ സ്റ്റാർക്കിനുമാണ് പരിക്ക് പറ്റിയിരിക്കുന്നത്. ഇതോടെ വരുന്ന സൗത്താഫ്രിക്കൻ പര്യടനത്തിൽ നിന്നും ഇരുവരും പുറത്തായി. പാറ്റ് കമ്മിൻസിൻ്റെ അഭാവത്തിൽ ഏകദിനത്തിൽ സ്റ്റീവ് സ്മിത്ത് ക്യാപ്റ്റനാകുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും സ്മിത്ത് പുറത്തായതോടെ മറ്റൊരു ക്യാപ്റ്റനെ തേടുവാന് ഒരുങ്ങുകയാണ് ഓസ്ട്രേലിയ.
സൗത്താഫ്രിക്കൻ പര്യടനത്തിൽ നിന്നും പുറത്തായെങ്കിലും ലോകകപ്പിന് മുൻപേ ഇരുവരും തിരിച്ചെത്തുമെന്നാണ് ഓസ്ട്രേലിയ പ്രതീക്ഷിക്കുന്നത്. ഏകദിന പരമ്പരയിൽ സ്മിത്തിന് പകരക്കാരനായി മാർനസ് ലാബുഷെയ്നെയും സ്റ്റാർക്കിന് പകരം അരങ്ങേറ്റക്കാരൻ സ്പെൻസറിനെയും ടി20 പരമ്പരയിൽ സ്മിത്തിന് പകരം ആഷ്ടൻ അഗറിനെയും ഓസ്ട്രേലിയ ഉൾപ്പെടുത്തി.
മൂന്ന് ടി20 മത്സരങ്ങളും അഞ്ച് ഏകദിന മത്സരങ്ങളും അടങ്ങിയ പര്യടനം ഓഗസ്റ്റ് 30 ന് നടക്കുന്ന ടി20 മത്സരത്തോടെയാണ് ആരംഭിക്കുക. ടി20 പരമ്പരയിൽ മിച്ചൽ മാർഷാണ് ഓസ്ട്രേലിയയെ നയിക്കുന്നത്.