ഇന്ത്യൻ ടീം ഏഷ്യ കപ്പിനും ഐസിസി ഏകദിന ലോകകപ്പിനും തയ്യാറെടുക്കവെ ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡുമായി പ്രധാനപെട്ട ചർച്ച നടത്തി ബിസിസിഐ സെക്രട്ടറി ജയ് ഷാ. മിയാമിയിൽ നടന്ന ഇരുവരും തമ്മിലുളള കൂടികാഴ്ച രണ്ട് മണിക്കൂറോളം നീണ്ടുവെന്നാണ് ബിസിസിഐ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
ഏകദിന ലോകകപ്പ് വിജയിക്കേണ്ടതിൻ്റെ പ്രാധാന്യത്തെ കുറിച്ചായിരുന്നു ചർച്ച നടന്നത്. ലോകകപ്പ് നേടണമെന്ന ശക്തമായ നിർദ്ദേശം തന്നെ ജയ് ഷാ ദ്രാവിഡിന് നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഏഷ്യ കപ്പ് നേടിയില്ലയെങ്കിലും ഇന്ത്യൻ ഹെഡ് കോച്ചായി ദ്രാവിഡ് തുടരുമെങ്കിലും ലോകകപ്പിൽ പരാജയപെട്ടാൽ ദ്രാവിഡുമായുള്ള കരാർ ഇന്ത്യ പുതുക്കാൻ ബിസിസിഐ തയ്യാറാകില്ല.
ഓസ്ട്രേലിയൻ മണ്ണിൽ രണ്ട് ബോർഡർ ഗവാസ്കർ ട്രോഫി നേടികൊണ്ട് ചരിത്രം സൃഷ്ടിച്ച രവി ശാസ്ത്രിയ്ക്ക് പകരക്കാരനായാണ് ദ്രാവിഡ് ഇന്ത്യൻ ഹെഡ് കോച്ചായത്. പിന്നീട് കാര്യമായ നേട്ടങ്ങൾ ഒന്നും തന്നെ ഇന്ത്യൻ ടീമിന് ഉണ്ടായില്ല സ്വന്തം നാട്ടിൽ മാത്രമാണ് ഇന്ത്യ മികവ് പുലർത്തിയത്.
ദ്രാവിഡിന് കീഴിൽ രണ്ട് ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ഇന്ത്യ പരാജയപെട്ടിരുന്നു. കൂടാതെ കഴിഞ്ഞ വർഷം നടന്ന ഏഷ്യ കപ്പിൽ ഫൈനലിൽ പോലും പ്രവേശിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചില്ല. കൂടാതെ ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ 10 വിക്കറ്റിന് തോറ്റ് ഇന്ത്യ പുറത്താവുകയും ചെയ്തു.
കൂടാതെ വിദേശത്ത് വെസ്റ്റിൻഡീസിനെതിരെ ടി20 പരമ്പരയിലും ബംഗ്ലാദേശിനെതിരെ ഏകദിന പരമ്പരയിലും ഇന്ത്യ പരാജയം ഏറ്റുവാങ്ങി.