വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ തോൽവിയ്ക്ക് പുറകെ ഇന്ത്യൻ ടീം പരിഹരിക്കേണ്ട പ്രധാന പോരായ്മ ചൂണ്ടികാട്ടി ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. മറ്റെല്ലാ ടീമുകളും അക്കാര്യത്തിൽ മുൻപന്തിയിലുള്ളപ്പോൾ ഇന്ത്യയിപ്പോഴും പഴയ ശൈലിയിൽ മുറുകെ പിടിച്ചിരിക്കുകയാണ്.
ബാറ്റിങ് ഡെപ്തിലെ പോരായ്മയാണ് ഇന്ത്യയുടെ പ്രധാന പ്രശ്മനായി രാഹുൽ ദ്രാവിഡ് തുറന്നുപറഞ്ഞത്. ഓൾ റൗണ്ടർമാർ കൂടെ പുറത്തായാൽ ബാറ്റ് പോലും മര്യാദയ്ക്ക് പിടിക്കുവാൻ അറിയാത്ത ബൗളർമാരാണ് ഇന്ത്യയ്ക്കുള്ളത്. മറുഭാഗത്ത് മറ്റു ടീമുകളിൽ നമ്പർ ഇലവൻ പോലും ടീമിന് നിർണ്ണായക റൺസ് സംഭാവന ചെയ്യുവാൻ പോന്നവരാണ്.
വെസ്റ്റിൻഡീസ് ടീമിലെ പതിനൊന്നാമനായ അൽസാരി ജോസഫ് പോലും റൺസ് നേടുവാൻ കഴിവുള്ള താരമാണെന്നും അക്കാര്യത്തിൽ ഇന്ത്യ വളരെ പുറകിലാണെന്നും ഈ പരമ്പരയിലെ തോൽവി ചൂണ്ടികാട്ടിയത് ആ പോരായ്മ തന്നെയാണെന്നും ടി20 ക്രിക്കറ്റിൽ സ്കോറുകൾ വലുതായി കൊണ്ടിരിക്കുമ്പോൾ ബാറ്റിങ് ഡെപ്ത് വർധിപ്പിക്കേണ്ടത് നിർണായകമാണെന്നും മത്സരശേഷം രാഹുൽ ദ്രാവിഡ് പറഞ്ഞു.
ഇന്ത്യൻ ടീമിലെ യുവ സ്പിന്നർ രവി ബിഷ്നോയ് അടക്കമുള്ളവർ അത്യാവശ്യ ഘട്ടത്തിൽ നിർണ്ണായക റൺസ് നേടുവാൻ കഴിവുണ്ടെന്ന് തെളിയിച്ച താരമാണ്. എന്നാൽ മികച്ച ബൗളിംഗ് പ്രകടനം ഉണ്ടായിട്ടുകൂടി താരത്തിന് അവസരങ്ങൾ ഇന്ത്യ നൽകുന്നില്ല. യുസ്വെന്ദ്ര ചഹാൽ മോശം പ്രകടനം തുടരുമ്പോഴാണ് രവി ബിഷ്നോയ് മറുഭാഗത്ത് തഴയപെടുന്നത്.