വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ് ഇന്ത്യ. കോഹ്ലിയും രോഹിത് ശർമ്മയും ഇല്ലായിരുന്നുവെങ്കിലും മികച്ച യുവതാരങ്ങളുമായാണ് ഇന്ത്യ കളിക്കുവാനായി ഇറങ്ങിയത്. എന്നാൽ വെസ്റ്റിൻഡീസിൽ നിന്നും അപ്രതീക്ഷിത തോൽവി ഇന്ത്യ ഏറ്റുവാങ്ങുകയായിരുന്നു.
എന്നാൽ തോൽവിയിൽ നിന്നും തങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കുവാൻ സാധിച്ചുവെന്ന് മത്സരത്തിൽ ഇന്ത്യയെ നയിച്ച ഹാർദിക്ക് പാണ്ഡ്യ വ്യക്തമാക്കി. പ്രതീക്ഷിച്ച പോലെ ബാറ്റ് ചെയ്യുവാൻ തങ്ങൾക്ക് സാധിച്ചില്ലയെന്നും വെസ്റ്റിൻഡീസ് ബാറ്റ് ചെയ്തപ്പോൾ വിക്കറ്റ് ബാറ്റിങിന് അനുകൂലമായെന്നും തോൽവിയിൽ നിരാശയുണ്ടെന്നും ഹാർദിക്ക് പാണ്ഡ്യ പറഞ്ഞു.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 40.5 ഓവറിൽ 181 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടപെട്ടിരുന്നു. 55 റൺസ് നേടിയ ഇഷാൻ കിഷനും 34 റൺസ് നേടിയ ശുഭ്മാൻ ഗില്ലും മാത്രമാണ് ഇന്ത്യൻ നിരയിൽ പിടിച്ചുനിന്നത്. മറുപടി ബാറ്റിങിൽ 182 റൺസിൻ്റെ വിജയലക്ഷ്യം 36.4 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ വെസ്റ്റിൻഡീസ് മറികടന്നു. ഷായ് ഹോപ്പ് 63 റൺസും കീകി കാർട്ടി 48 റൺസും നേടി പുറത്താകാതെ നിന്നു.