അന്താരാഷ്ട്ര ക്രിക്കറ്റിൽ തകർച്ചയെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന വെസ്റ്റിൻഡീസിന് വേണ്ടി തിരിച്ചെത്താൻ താൻ തയ്യാറാണെന്ന് വിൻഡീസ് ഓൾ റൗണ്ടർ ആന്ദ്രെ റസ്സൽ. അടുത്ത വർഷം ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പിൽ കളിക്കുവാൻ താൻ ആഗ്രഹിക്കുന്നുവെന്നും ആന്ദ്രെ റസ്സൽ പറഞ്ഞു.
ചരിത്രത്തിൽ ആദ്യമായി ഐസിസി ഏകദിന ലോകകപ്പിന് വെസ്റ്റിൻഡീസിന് യോഗ്യത നേടാൻ സാധിച്ചിരുന്നില്ല ഇതിന് പിന്നാലെ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ കനത്ത പരാജയവും വിൻഡീസ് ഏറ്റുവാങ്ങി. മികച്ച കഴിവുള്ള താരങ്ങൾ ഉണ്ടായിട്ടും മൂന്ന് ഫോർമാറ്റിലും ടീം മോശം പ്രകടനം തുടരുകയാണ്.
ഇതിനിടെയാണ് ആന്ദ്രെ റസ്സൽ ടീമിനായി തിരിച്ചെത്താൻ ആഗ്രഹമുണ്ടെന്ന് തുറന്നുപറഞ്ഞത്. പെട്ടെന്നൊരുനാൾ വന്ന് ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തുണമെന്നല്ല താൻ പറയുന്നതെന്നും അതിന് മുൻപായി നടക്കുന്ന പരമ്പരകളിൽ കളിക്കാൻ താൻ തയ്യാറാണെന്നും അതിനായി രണ്ടോ മൂന്നോ ലീഗുകളിൽ നിന്നും പിന്മാറാനും താൻ ഒരുക്കമാണെന്നും റസ്സൽ പറഞ്ഞു. മുൻ ക്യാപ്റ്റൻ കൂടിയായ ഡാരൻ സാമിയാണ് ലിമിറ്റഡ് ഓവർ ടീമിൻ്റെ ഹെഡ് കോച്ച്.