തകർപ്പൻ പ്രകടനമാണ് തൻ്റെ അരങ്ങേറ്റ മത്സരത്തിൽ ഇന്ത്യൻ യുവതാരം ജയ്സ്വാൾ കാഴ്ച്ചവെച്ചത്. വെസ്റ്റിൻഡീസിനെതിരായ മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ തകർപ്പൻ സെഞ്ചുറി നേടികൊണ്ടാണ് താരം പുറത്തായത്.
387 പന്തിൽ 16 ഫോറും ഒരു സിക്സും ഉൾപ്പടെ 171 റൺസ് നേടിയാണ് ജയ്സ്വാൾ പുറത്തായത്. ഈ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡ് ജയ്സ്വാൾ കുറിച്ചു. ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റ ഇന്നിങ്സിലെ ഒരു ഇന്ത്യൻ താരത്തിൻ്റെ ഏറ്റവും ഉയർന്ന മൂന്നാമത്തെ സ്കോറാണിത്.
2013 ൽ മൊഹാലിയിൽ ഓസ്ട്രേലിയക്കെതിരെ 187 റൺസ് നേടിയ ശിഖാർ ധവാനും അതേ വർഷം വെസ്റ്റിൻഡീസിനെതിരെ 177 റൺസ് നേടിയ രോഹിത് ശർമ്മയുമാണ് ഈ റെക്കോർഡിൽ ജയ്സ്വാളിന് മുൻപിലുള്ളത്. ഇവർ മൂന്ന് താരങ്ങൾ മാത്രമാണ് ടെസ്റ്റ് അരങ്ങേറ്റത്തിൽ ഇന്ത്യയ്ക്കായി 150+ റൺസ് നേടിയിട്ടുള്ളത്.