Skip to content

ഇഞ്ചോടിഞ്ച് പോരാട്ടം !! ആദ്യ ആഷസ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. നാലാം ദിനം അവസാനിക്കുമ്പോൾ ഇരുടീമുകളും ഒപ്പത്തിനൊപ്പം പോരാടികൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും നേരിയ മേൽക്കൈ മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിനുണ്ട്.

നാലാം ദിനം അവസാനിക്കുമ്പോൾ 281 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടതിൽ 107 റൺസ് നേടിയിട്ടുണ്ട്. 34 റൺസ് നേടിയ ഉസ്മാൻ ഖവാജയും 13 റൺസ് നേടിയ സ്കോട്ട് ബോളൻഡുമാണ് ഓസ്ട്രേലിയക്കായി ക്രീസിലുള്ളത്. 36 റൺസ് നേടിയ വാർണർ, 13 റൺസ് നേടിയ ലാബുഷെയ്ൻ, 7 റൺസ് നേടിയ സ്റ്റീവ് സ്മിത്ത് എന്നിവരെ ഓസ്ട്രേലിയക്ക് നഷ്ടമായി. ഇംഗ്ലണ്ടിനായി സ്റ്റുവർട്ട് ബ്രോഡ് രണ്ട് വിക്കറ്റും റോബിൻസൺ ഒരു വിക്കറ്റും നേടി.

നേരത്തേ ആദ്യ ഇന്നിംഗ്സിൽ 7 റൺസിൻ്റെ ലീഡ് നേടിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ 273 റൺസിന് ഓൾ ഔട്ടായിരുന്നു. 46 റൺസ് നേടിയ ജോ റൂട്ട്, 46 റൺസ് നേടിയ ഹാരി ബ്രൂക്ക്, 43 റൺസ് നേടിയ ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് എന്നിവരാണ് ഇംഗ്ലണ്ടിനായി തിളങ്ങിയത്. ഓസ്ട്രേലിയക്കായി ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്, നേതൻ ലയൺ എന്നിവർ നാല് വിക്കറ്റ് വീതം നേടി.