ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് 76 റൺസിൻ്റെ വിജയലക്ഷ്യം. ആദ്യ ഇന്നിങ്സിൽ 88 റൺസിൻ്റെ ലീഡ് വഴങ്ങി ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം ഇന്നിങ്സിൽ 163 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.
142 പന്തിൽ 59 റൺസ് നേടിയ ചേതേശ്വർ പുജാരയാണ് ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. ശ്രേയസ് അയ്യർ 27 പന്തിൽ 26 റൺസ് നേടി പുറത്തായപ്പോൾ അക്ഷർ പട്ടേൽ 39 പന്തിൽ 15 റൺസ് നേടി വീണ്ടും പുറത്താകാതെ നിന്നു. വിരാട് കോഹ്ലി 13 റൺസും ക്യാപ്റ്റൻ രോഹിത് ശർമ്മ 12 റൺസും നേടി പുറത്തായി.
ഓസ്ട്രേലിയയ്ക്ക് വേണ്ടി നേതൻ ലയൺ 23.3 ഓവറിൽ 64 റൺസ് വഴങ്ങി എട്ട് വിക്കറ്റുകളും മിച്ചൽ സ്റ്റാർക്ക്, മാത്യൂ കുനെമൻ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
നേരത്തെ ആദ്യ ഇന്നിങ്സിൽ 197 റൺസ് നേടിയാണ് ഓസ്ട്രേലിയ പുറത്തായത്. 60 റൺസ് നേടിയ ഉസ്മാൻ ഖവാജയാണ് ഓസ്ട്രേലിയക്ക് വേണ്ടി തിളങ്ങിയത്. ഇന്ത്യയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജ നാല് വിക്കറ്റും ഉമേഷ് യാദവ്, രവിചന്ദ്രൻ അശ്വിൻ എന്നിവർ മൂന്ന് വിക്കറ്റ് വീതവും നേടി.