Skip to content

ഇന്ത്യൻ പിച്ചിനെ വിമർശിക്കാൻ നിങ്ങൾക്ക് യാതൊരു അവകാശവും ഇല്ല. ഓസ്ട്രേലിയക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യൻ ഇതിഹാസം

നാഗ്പൂർ പിച്ചിനെ കുറിച്ച് ആരോപണങ്ങൾ ഉന്നയിക്കുന്ന ഓസ്ട്രേലിയൻ മാധ്യമങ്ങളെയും ആരാധകരെയും രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. ഇന്ത്യയെ പിച്ചുകളെ കുറിച്ച് വിലപിക്കാൻ ഓസ്ട്രേലിയക്ക് അവകാശമില്ലെന്നും നിങ്ങൾ ഒരുക്കുന്ന പിച്ചുകൾ തങ്ങളും കാണാറുണ്ടെന്നും സുനിൽ ഗാവസ്കർ പറഞ്ഞു.

” കഴിഞ്ഞ പര്യടനത്തിലെ പിച്ചുകളെ കുറിച്ച് പറഞ്ഞുകൊണ്ടാണ് ഓസ്ട്രേലിയ അവരുടെ മൈൻഡ് ഗെയിംസ് പുറത്തെടുത്തിരിക്കുന്നത്. രണ്ട് ദിവസം കൊണ്ട് ടെസ്റ്റ് മത്സരം തീരുന്ന രാജ്യത്ത് നിന്നുള്ളവർക്ക് ഇന്ത്യയെ വിമർശിക്കാൻ അവകാശമില്ല. സൗത്താഫ്രിക്കയ്ക്കെതിരായ അവരുടെ ബ്രിസ്ബൻ ടെസ്റ്റ് വെറും രണ്ട് ദിവസം കൊണ്ടാണ് അവസാനിച്ചത്. “

” അത് മാത്രമല്ല അവർ തയ്യാറാക്കിയ പിച്ച് ജീവനും കൈകാലുകൾക്കും അപകടരമായിരുന്നു. ഇന്ത്യയിലുള്ള ടേണർ ട്രാക്കുകളിൽ ബാറ്റ്സ്മാനെ സംബന്ധിച്ച ഒരേയൊരു പ്രശ്നം അവൻ്റെ പേര് മാത്രമാണ് അല്ലാതെ ജീവനല്ല. ” സുനിൽ ഗാവസ്കർ തുറന്നടിച്ചു.

നാഗ്പൂർ പിച്ചിൻ്റെ ദൃശ്യങ്ങൾ വന്നതോടെ ആരോപണങ്ങൾ കൂടുതൽ ശക്തമായിരിക്കുകയാണ്. ലെഫ്റ്റ് ഹാൻഡ് ബാറ്റ്സ്മാന്മാർ കൂടുതലുള്ള ഓസ്ട്രേലിയയെ തകർക്കാൻ ഇടംകയ്യൻ ബാറ്റ്സ്മാന്മാരുടെ ഓഫ് സൈഡ് ഡ്രൈയായി ഇട്ടതാണ് ആരോപണങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.